yogi-adithyanadh-maharashtra

യോഗി സർക്കാരിന്റെ കാലത്തെ ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ സമഗ്ര റിപ്പോർട്ട് സമർപ്പിക്കണം: സുപ്രീം കോടതി

യോഗി ആദിത്യനാഥ് സർക്കാരിന്റെ കാലത്ത് ഉത്തർപ്രദേശിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അന്വേഷണത്തിന്റെ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശം. 2017 മുതൽ സംസ്ഥാനത്ത് നടന്നിട്ടുള്ള 183 ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അന്വേഷണ പുരോഗതി, എതൊക്കെ കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു, സ്വീകരിച്ച ശിക്ഷാ നടപടികൾ എന്നിവ അടങ്ങുന്ന സത്യവാങ്മൂലം സമർപ്പിക്കാനാണ് നിർദേശം. 6 ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. 

പൊലീസ് എൻകൗണ്ടറുമായി ബന്ധപ്പെട്ട് നിലവിലുള്ള മുൻകാല മാർഗനിർദേശങ്ങൾ എത്രത്തോളം പാലിച്ചിട്ടുണ്ടെന്നു വ്യക്തമാക്കാനും കോടതി നിർദേശിച്ചു. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വേണം സത്യവാങ്മൂലം സമർപ്പിക്കാൻ. അതുപോലെ ഏറ്റുമുട്ടൽ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ തയാറാക്കിയ പൊതു മാർഗരേഖയ്ക്ക് സമാനമായത് തയാറാക്കുമെന്നും സുപ്രീം കോടതി ബെഞ്ച് അറിയിച്ചു. 

ജസ്റ്റിസുമാരായ എസ്.രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. ഗുണ്ടാനേതാവ് അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കവേയായിരുന്നു സുപ്രീം കോടതിയുടെ പരാമർശം. പൊലീസ് കസ്റ്റഡിയിൽനിന്ന് മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകവേ കൊല്ലപ്പെട്ട സഹോദരങ്ങളുടെ മരണത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് അതിഖിന്റെ സഹോദരി ആയിഷ നൂറി കോടതിയെ സമീപിച്ചത്. അതിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഡ്വ.വിശാൽ തിവാരി സമർപ്പിച്ച മറ്റൊരു ഹർജിയിലാണ് 2017 മുതൽ യുപിയിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്. 

Leave a Reply

Your email address will not be published.

sivankutty-education Previous post കേന്ദ്രം ഒഴിവാക്കിയ ഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കും: വി. ശിവൻകുട്ടി
puthuppally-jaick-c-thomas- Next post പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് എൽഡിഎഫ് സ്ഥാനാർത്ഥി; ഔദ്യോ​ഗിക പ്രഖ്യാപനം നടത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ