
വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഉത്തരവാദിത്തത്തോടെ പോസ്റ്റ് ചെയ്യണം: തെറ്റിദ്ധാരണ പരത്തരുതെന്ന് ബോംബെ ഹൈക്കോടതി
വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഉത്തരവാദിത്തത്തോടെ പോസ്റ്റ് ചെയ്യണമെന്നും, തെറ്റിദ്ധാരണ പരത്തരുതെന്നും വ്യക്തമാക്കി ബോംബെ ഹൈക്കോടതി. മതവിദ്വേഷം പരത്തുന്ന സന്ദേശം വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചെന്ന കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമർശം. വാട്സ്ആപ്പ് സ്റ്റാറ്റസ് വഴി എന്തെങ്കിലും ആശയവിനിമയം നടത്തുമ്പോൾ ഉത്തരവാദിത്ത ബോധത്തോടെ പെരുമാറണമെന്ന് നിരീക്ഷിച്ച കോടതി കേസ് റദ്ദാക്കമെന്നാവശ്യപ്പെട്ട് മുംബൈ സ്വദേശിയായ കിഷോർ ലാങ്കർ നൽകിയ അപേക്ഷ തള്ളി.
കോണ്ടാക്ടിലുള്ളവരെ എന്തെങ്കിലും അറിയിക്കുക എന്നതാണ് വാട്സ്ആപ്പ് സ്റ്റാറ്റസുകളുടെ ഉദ്ദേശ്യം. എല്ലാവരും ദിവസേന വാട്സ്ആപ്പ് സ്റ്റാറ്റസുകൾ പരിശോധിക്കുന്നവരുമാണെന്ന് ജസ്റ്റിസുമാരായ വിനയ് ജോഷി, വാൽമീകി എസ്.എ.മെനസിസ് എന്നിവരടങ്ങിയ നാഗ്പൂർ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
2023 മാർച്ചിലാണ് പ്രതിയായ കിഷോർ വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഒരു ചോദ്യം ചോദിക്കുകയും, ഗൂഗിളിൽ ഇതേക്കുറിച്ച് തിരയാൻ സുഹൃത്തുക്കളോട് ആവശ്യപ്പെടുകയും ചെയ്തത്. എന്നാൽ ഇത് ഗൂഗിളിൽ തിരഞ്ഞപ്പോൾ മതവികാരം വ്രണപ്പെടുത്തുന്ന കാര്യങ്ങളാണ് കണ്ടതെന്നാണ് പരാതിയിൽ പറയുന്നത്. മതവിദ്വേഷം പ്രചരിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും, തന്റെ കോണ്ടാക്ടിൽ ഉള്ളവർക്ക് മാത്രമേ സ്റ്റാറ്റസ് കാണാൻ കഴിഞ്ഞിരുന്നുള്ളൂ എന്നും പ്രതി കോടതിയിൽ വാദിച്ചു.
എന്നാൽ, പ്രതി പോസ്റ്റ് ചെയ്ത സ്റ്റാറ്റസ്, മറ്റുള്ളവരെ ഗൂഗിളിൽ സെർച്ച് ചെയ്യാൻ പ്രേരിപ്പിച്ചെന്ന് കോടതി വിലയിരുത്തി. പ്രതിയുടെ പ്രവൃത്തി ബോധപൂർവവും ദുരുദ്ദേശ്യപരവുമാണെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞെന്നും കോടതി പറഞ്ഞു. ഇതോടെ കേസ് റദ്ദാക്കണമെന്ന അപേക്ഷ കോടതി തള്ളുകയായിരുന്നു.