
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് വിനയൻ; നടപടിയില്ലെങ്കിൽ കോടതിയെ സമീപിക്കും
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് സംവിധായകൻ വിനയൻ. സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ഇടപെട്ട രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകുക. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയെ കാണുമെന്നും തെളിവുകൾ അടക്കമുള്ള പരാതി കൈമാറുമെന്നും വിനയൻ അറിയിച്ചു. വിഷയത്തിൽ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രഞ്ജിത്ത് പുരസ്കാര നിർണയത്തിൽ ഇടപെട്ടെന്നും, വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തെ പുരസ്കാരങ്ങൾക്ക് വേണ്ടി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടെന്നുമാണ് ആരോപണം. രഞ്ജിത്തിനെതിരെ ജൂറി അംഗം കൂടിയായ നേമം പുഷ്പരാജ് സംസാരിക്കുന്ന ഓഡിയോയും അദ്ദേഹം പുറത്തുവിട്ടിരുന്നു. രഞ്ജിത്ത് അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും, ആരോപണങ്ങൾക്ക് രഞ്ജിത്ത് മറുപടി പറയണമെന്നും ഈ ഓഡിയോയിൽ നേമം പുഷ്പരാജ് ആവശ്യപ്പെടുന്നുണ്ട്. അക്കാദമി ചെയർമാന് പുരസ്കാര നിർണയത്തിൽ ഇടപെടാനാകില്ലെന്നാണ് ചട്ടം. അക്കാദമിയെ പ്രതിനിധീകരിച്ച് സെക്രട്ടറി മാത്രമാണ് ജൂറിയിൽ ഉണ്ടാവുക. മുൻപും സംസ്ഥാന പുരസ്കാര നിർണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു ജൂറി അംഗം തന്നെ ഇത് സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തുന്നത്. അതുകൊണ്ട് തന്നെ വിനയൻ നൽകുന്ന പരാതി സർക്കാരിന് നിസാരമായി തള്ളികളയാനാകില്ല.