
രാത്രിയായാലും ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്നുതന്നെ നടത്തും; ജില്ലാ കളക്ടർ അനുമതി നൽകി
രാത്രി എത്ര വൈകിയാലും ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്നുതന്നെ നടത്തും. രാത്രിയിൽ സംസ്കാരം നടത്താൻ ജില്ലാ കളക്ടർ അനുമതി നൽകി. ഉമ്മൻചാണ്ടിയെ അവസാനമായി ഒന്ന് കാണാനായി പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും അതിനുള്ള അവസരം ഒരുക്കുമെന്ന് പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളി അറിയിച്ചു.
2 മണിയോടെ പള്ളി ഓഡിറ്റോറിയത്തിലേക്ക് മൃതദേഹം പൊതുദർശനത്തിന് എത്തിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. 5 മണിക്ക് സംസ്കാര ശുശ്രൂഷകൾ തുടങ്ങും. ക്രമീകരണങ്ങളെ പറ്റിയുള്ള നിർദ്ദേശങ്ങൾ 9.45നു പള്ളി വികാരി വർഗീസ് വർഗീസ് വിശദീകരിക്കും.
നിലവിൽ കോട്ടയം കോടിമതയിൽ വിലാപയാത്ര എത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ ഏഴോടെ തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്ര 24 മണിക്കൂര്‍ പിന്നിട്ടു. പോകുന്ന വഴികളിലെല്ലാം വലിയ ജനക്കൂട്ടമാണ് ഉമ്മൻചാണ്ടിയെ കാണാനായി തടിച്ചുകൂടിയിരിക്കുന്നത്. തിരുനക്കര മൈതാനത്ത് സിനിമ താരങ്ങളും, രാഷ്ട്രീയ പ്രവര്‍ത്തകരും, സാധാരണക്കാരുമായ പതിനായിരക്കണക്കിന് ആളുകളാണ് രാത്രിമുതല്‍ ജനനായകനായി കാത്തിരിക്കുന്നത്.