
ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; യുകെയിൽ മലയാളിക്ക് 40 വർഷം തടവ് വിധിച്ചു
യുകെയിലെ കെറ്ററിങ്ങിൽ മലയാളി നഴ്സായ അഞ്ജു അശോകിനെയും മക്കളെയും കൊന്ന കേസിലെ പ്രതി ഷാജുവിന് നോർത്താംപ്ടൺ ക്രൗൺ കോടതി 40 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. നൽകാനാവുന്ന പരമാവധി ശിക്ഷയാണ് പ്രതിക്ക് നൽകിയിരിക്കുന്നത്. 2022 ഡിസംബർ ഒമ്പതിനായിരുന്നു കണ്ണൂർ ശ്രീകണ്ഠാപുരം പടിയൂർ സ്വദേശിയായ ചേലവേലിൽ ഷാജു(52) ഭാര്യ അഞ്ജുവിനെയും മക്കളായ ജീവ, ജാൻവി എന്നിവരെയും കൊലപ്പെടുത്തിയത്. അന്നുതന്നെ അറസ്റ്റിലായ ഷാജുവിനെ വിചാരണ തീരും വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്ന് നേരത്തെ തന്നെ കോടതി ഉത്തരവിട്ടിരുന്നു. നേരത്തെ സാജുവിന്റെ പേരിൽ മറ്റു കേസുകൾ ഇല്ലാത്തതിനാൽ കൊലപാതകമാണെങ്കിലും ജാമ്യം കിട്ടുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ കേസിന്റെ ഗൗരവം പരിഗണിച്ച് കോടതി വിചാരണ തീരുംവരെ ജാമ്യം അനുവദിച്ചിരുന്നില്ല. ഇത് ആദ്യമായാണ് അപൂർവങ്ങളിൽ അപൂർവമായ ഒരു കേസിൽ മലയാളിയായ ഒരാൾ യുകെയിൽ ശിക്ഷിക്കപ്പെടുന്നത്. രണ്ടിൽ കൂടുതൽ ആളുകൾ കൊല്ലപ്പെടുന്ന കേസിൽ പരമാവധി ശിക്ഷ തന്നെ നൽകുന്ന രീതിയാണ് ഈ കേസിലും പിന്തുടർന്നിരിക്കുന്നത്. വധശിക്ഷയ്ക്കു സമാനമായ രീതിയിലുള്ള തടലവുശിക്ഷയാണ് ഇത്. കൊല്ലപ്പെട്ട രണ്ടുപേർ കുട്ടികളായത് ശിക്ഷയുടെ കാഠിന്യം ഇരട്ടിപ്പിച്ചു. 42 വയസ്സുള്ളപ്പോൾ വിവാഹിതനായ പ്രതിക്ക് തന്നേക്കാൾ 15 വയസ്സോളം പ്രായം കുറവുള്ള ഭാര്യയെ സംശയം ഉണ്ടായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ വിലയിരുത്തി. ഭാര്യക്ക് മാറ്റാരുമായോ ബന്ധമുണ്ടെന്ന് സമർഥിക്കാനാണ് വിചാരണസമയത്ത് പ്രതി ശ്രമിച്ചത്. പ്രതിക്കുവേണ്ടി സർക്കാർ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നു. വൃദ്ധയായ മാതാവ് നാട്ടിലെ വീട്ടിൽ ഒറ്റയ്ക്കാണെന്നും വീട്ടിലെ ചുമതലകൾ വഹിക്കുന്ന ഏകമകൻ എന്ന നിലയിൽ കുറഞ്ഞശിക്ഷ നൽകണമെന്നും മാത്രമാണ് സർക്കാർ അഭിഭാഷകൻ അഭ്യർഥിച്ചത്. ഇപ്പോൾ ലഭിച്ചിരിക്കുന്ന ശിക്ഷയ്ക്ക് ശേഷം പ്രതി സാമൂഹ്യ ജീവിതത്തിനു തടസം സൃഷ്ടിക്കില്ല എന്നു കണ്ടെത്തിയാൽ മാത്രമേ ഷാജുവിന് ഇനി പുറത്തിറങ്ങാനാകൂ. അപ്പോഴേക്കും ഇയാൾക്ക് 92 വയസാകും.