
‘ഹൈന്ദവ ആരാധന മൂർത്തിക്കെതിരായ സ്പീക്കറുടെ പരാമർശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നു; ഷംസീറിന് സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല’: എന്‍എസ്എസ്
സ്പീക്കർ എഎന്‍ ഷംസീറിനെതിരെ എൻഎസ്എസ് രംഗത്ത്..വിശ്വാസികളുടെ വികാരങ്ങളെ ഷംസീർ വ്രണപ്പെടുത്തി.പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം.സ്പീക്കർ സ്ഥാനത്ത് തുടരാൻ ഷംസീറിന് അർഹതയില്ലെന്നും ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രസ്താവനയില്‍ പറഞ്ഞു.ഹൈന്ദവ ആരാധന മൂർത്തിക്കെതിരായ സ്പീക്കറുടെ പരാമർശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കർ എ.എൻ.ഷംസീറിനെതിരെ കൈയോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിൽ ആയിരിക്കുമെന്ന പി.ജയരാജന്റെ പ്രസ്താവന വിവാദമായിരുന്നു. ഷംസീറിന് ജോസഫ് മാഷിന്റെ അനുഭവം ഉണ്ടാകുമെന്ന യുവമോർച്ച നേതാവിന്റെ ഭീഷണിക്കായിരുന്നു മറുപടി. ഗണപതിയെ സ്പീക്കർ അവഹേളിച്ചെന്ന് ആരോപിച്ച് സംഘപരിവാർ സംഘടനകൾ പ്രതിഷേധത്തിലാണ്.
ഈ മാസം 21ന് കുന്നത്തുനാട് നടത്തിയ പ്രസംഗത്തെ ചൊല്ലിയാണ് സംഘപരിവാർ സംഘടനകൾ സ്പീക്കർക്ക് നേരെ തിരിഞ്ഞത്.ശാസ്ത്ര രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവപുരാണങ്ങളിലെ മിത്തുകൾ കുട്ടികളെ പഠിപ്പിക്കുന്നെന്ന് സ്പീക്കർ കുറ്റപ്പെടുത്തിയിരുന്നു. മതസ്പർധയുണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചെന്നാരോപിച്ച് ഷംസീറിനെതിരെ പൊലീസിൽ ബിജെപി പരാതി നല്‍കിയിട്ടുണ്ട്.