
ട്രെയിനിൽ വിദ്യാർഥിനിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ; വീഡിയോ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചു
ട്രെയിനിൽ പെൺകുട്ടിക്കു നേരെ നഗ്നതാപ്രദർശനം നടത്തിയ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. കണ്ണൂർ കൂവേരി സ്വദേശി ജോർജ് ജോസഫിനെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ കോയമ്പത്തൂർ– മംഗളൂരു ഇന്റർസിറ്റി ട്രെയിൻ കണ്ണൂർ സ്റ്റേഷൻ വിട്ടതിനു ശേഷമാണ് സംഭവം ഉണ്ടായത്. ട്രെയിനിൽ പെൺകുട്ടിയ്ക്ക് എതിർവശത്ത് ഇരുന്ന ഇയാൾ ലൈംഗികാവയവം പ്രദർശിപ്പിച്ചുവെന്നാണ് പരാതി.
ഷൊർണൂരിൽനിന്ന് കാസർകോടേക്ക് യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനിക്കു നേരെയാണ് അതിക്രമം ഉണ്ടായത്. കോഴിക്കോടു നിന്നാണ് ജോർജ് ജോസഫ് ട്രെയിനിൽ കയറിയത്. ഇയാളുടെ പ്രവൃത്തി പെൺകുട്ടി ചോദ്യം ചെയ്തപ്പോൾ സീറ്റിൽ നിന്ന് എഴുന്നേറ്റു പോയെങ്കിലും സഹയാത്രികർ ചേർന്ന് ജോർജിനെ പിടികൂടി റെയിൽവേ പൊലീസിൽ ഏൽപിക്കുകയായിരുന്നു.
കാസർകോട് എത്തിയ ഉടൻതന്നെ പെൺകുട്ടി പൊലീസിൽ പരാതി നൽകി. കണ്ണൂരാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ലൈംഗികാതിക്രമത്തിന്റെ വിഡിയോ മൊബൈലിൽ പകർത്തിയ പെൺകുട്ടി ഇത് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.