
ഉമ്മന്‍ചാണ്ടിയെക്കുറിച്ച് നല്ലത് പറഞ്ഞു, സതിയമ്മയുടെ ജോലി തെറിച്ചു
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് ചാനലിന് മുന്നില്‍ നല്ലത് പറഞ്ഞതിന് പ്രതികാര നടപടി. വെറ്ററിനറി ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയുടെ ജോലി തെറിച്ചു. കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പര്‍ പുതുപ്പള്ളി പള്ളിക്കിഴക്കേതില്‍ സതിയമ്മ യ്ക്കാണ് ജോലി നഷ്ടപ്പെട്ടത്. 11 വര്‍ഷമായുണ്ടായിരുന്ന ജോലിയില്‍ നിന്നുമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ സതിയമ്മയെ പുറത്താക്കിയത്.
തന്റെ കുടുംബത്തിനു വേണ്ടി ഉമ്മന്‍ചാണ്ടി ചെയ്ത സേവനം ചാനല്‍ ക്യാമറയ്ക്കു മുന്നില്‍ പറഞ്ഞതാണ് ജീവനക്കാരിക്ക് വിനയായത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെപ്പറ്റി ഒരു ചാനല്‍ പ്രവര്ത്തകന് വോട്ടര്‍മാരുടെ പ്രതികരണം തേടുന്നതിനിടെ സതിയമ്മയോടും ഉമ്മന്‍ ചാണ്ടിയെക്കുറിച്ചു ചോദിച്ചു. മകന് രാഹുല്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ ചെയ്തതും തന്റെ മകളുടെ വിവാഹച്ചടങ്ങില്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തതും സതിയമ്മ ഓര്‍മിച്ചു. തന്റെ വോട്ട് അദ്ദേഹത്തിന്റെ മകനായ ചാണ്ടി ഉമ്മന്‍ തന്നെയാണെന്നും സതിയമ്മ പറഞ്ഞിരുന്നു.
ഇതു സംപ്രേഷണം ചെയ്തതിനു പിന്നാലെ ജോലിയും നപോയി. ഇന്നലെ ജോലിക്കെത്തിയപ്പോള്‍ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ ഫോണില്‍ വിളിച്ച് ഇനി ജോലിക്കു കയറേണ്ടെന്നു നിര്‍ദേശിക്കുകയായിരുന്നു. ഒഴിവാക്കാന്‍ മുകളില്‍നിന്നു സമ്മര്‍ദമുണ്ടെന്ന സൂചന അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നതായും സതിയമ്മ പറയുന്നു. വൈക്കം പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം വഴിയാണു സ്വീപ്പറായി ജോലിക്കുകയറിയത്. ഇപ്പോള്‍ കൈതേപ്പാലത്തേക്കു സ്ഥലംമാറ്റം കിട്ടിയിട്ട് നാല് വര്‍ഷമായി. സതിയമ്മയുടെ ഭര്‍ത്താവ് രാധാകൃഷ്ണനു തടിപ്പണിയായിരുന്നു ജോലി. ഇപ്പോള്‍ ജോലിക്കു പോകാന്‍ കഴിയുന്നില്ല. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സതിയമ്മയുടെ വരുമാനം. 8,000 രൂപയാണു മാസവേതനം.
എന്നാല്‍ തനിക്കു പ്രത്യേകിച്ചു രാഷ്ട്രീയമൊന്നും ഇല്ലെന്നും ഉമ്മന്‍ ചാണ്ടി ചെയ്ത സഹായം മറക്കാന്‍ കഴിയാത്തതിനാല്‍ പറഞ്ഞതാണെന്നും സതിയമ്മ പറയുന്നു. സതിയമ്മയുടെ ജോലി നഷ്ടപ്പെടുത്തിയതിനു പിന്നില്‍ ഇടതുപക്ഷ രാഷ്ട്രീയക്കാരാണെന്ന് വ്യക്തമാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ഒപ്പം നില്ക്കുന്നവരുടെ എണ്ണമെടുക്കുമ്പോള്‍ കുറവു വരുന്നതിന് കണക്കു തീര്‍ക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നതെന്നാണ് ആക്ഷേപം.