
മെഡിക്കൽ കോളേജിൽ അംഗീകൃത ബിരുദമില്ലാത്തവർക്ക് സ്ഥാനക്കയറ്റം; ആരോഗ്യ വകുപ്പിൽ തിരക്കിട്ട നീക്കമെന്ന് ആക്ഷേപം
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അംഗീകൃത എംഎസ്സി ബിരുദമില്ലാത്തവരെ സീനിയർ സയന്റിഫിക് അസിസ്റ്റന്റുമാരായി ഉദ്യോഗക്കയറ്റം നൽകി നിയമിക്കാൻ തിരക്കിട്ട നീക്കമെന്ന് ആക്ഷേപം. സ്‌പെഷ്യൽ റൂൾസ് പ്രകാരം സുവോളജി, കെമിസ്ട്രി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് മാത്രമേ ഈ നിയമനം നൽകാനാവൂ. അന്യസംസ്ഥാന സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസ സയൻസ് ബിരുദങ്ങൾ കേരളത്തിലെ വാഴ്‌സിറ്റികൾ അംഗീകരിച്ചിട്ടില്ല. അതിനാൽ പി.എസ്.സിക്കും ഈ ബിരുദങ്ങൾ പരിഗണിക്കാനാവില്ല.
ഈ കാരണത്താൽ പി.എസ്.സി അംഗത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിപ്പാർട്ട്‌മെന്റ് പ്രമോഷൻ കമ്മിറ്റി തള്ളിക്കളഞ്ഞവരുടെ സ്ഥാനക്കയറ്റമാണ് സർക്കാർ പുന:പരിശോധിക്കുന്നത്. അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമെന്ന് വ്യവസ്ഥ ചെയ്യാത്തതുകൊണ്ട് സംസ്ഥാനത്തിന് പുറത്തുള്ള സർവകലാശാലകളുടെ ഏത് ബിരുദവും യോഗ്യതയായി കണക്കാക്കാമെന്ന വിചിത്രവാദമാണ് സർക്കാരിന്റേത്.വകുപ്പുതല സ്ഥാനക്കയറ്റ സമിതി വീണ്ടും യോഗം ചേരാനാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പെയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകി.