
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: രണ്ട് ഡോക്ടര്‍മാർ അടക്കം നാല് പ്രതികള്‍, കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പോലീസ്
പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ സികെ രമേശൻ, കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോ.ഷഹന എന്നിവരാണ് കേസിലെ പ്രതികൾ. ഇവരെ കൂടാതെ രണ്ട് നഴ്‌സുമാരും പ്രതിപ്പട്ടികയിലുണ്ട്.
അതേസമയം വിഷയത്തില്‍ ഡോക്ടര്‍മാരെ പിന്തുണച്ച് ഐഎംഎ രംഗത്തെത്തി. നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് സുല്‍ഫി നൂഹു പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡിന്റെതാണ് അന്തിമ തീരുമാനം. വിഷയത്തില്‍ അനാസ്ഥ സംഭവിച്ചിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റേതല്ലാത്ത കണ്ടെത്തലുകള്‍ നിലനില്‍ക്കില്ലെന്നും സുല്‍ഫി നൂഹു വ്യക്തമാക്കി.
ഹര്‍ഷിനയ്ക്ക് നീതി കിട്ടണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിലപാടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പൊലീസ് നടപടിയില്‍ സത്യം തെളിഞ്ഞെന്നും, തെളിവ് സഹിതം ക്രമക്കേട് പുറത്തുവന്നെന്നും ഹര്‍ഷിനയും പ്രതികരിച്ചു. തനിക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം വേണമെന്നും അവർ കൂട്ടിച്ചേര്‍ത്തു.