
ബാങ്കുവിളി പരാമർശം; തെറ്റായ വിവരത്തിൽ നിന്നും സംഭവിച്ചത്, തെറ്റിദ്ധാരണ നീക്കണമെന്ന് സജി ചെറിയാൻ
സൗദി അറേബ്യയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ലെന്നും അത് അദ്ഭുതപ്പെടുത്തിയെന്നുമുള്ള പരാമർശത്തിൽ തിരുത്തുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രംഗത്ത്. ബാങ്ക് വിളി കേട്ടില്ല എന്ന പരാമർശം തനിക്കു ലഭിച്ച തെറ്റായ വിവരത്തിൽനിന്ന് സംഭവിച്ചതാണെന്ന് സജി ചെറിയാൻ വ്യക്തമാക്കി. തന്റെ ഉദ്ദേശ്യശുദ്ധിയെ മനസ്സിലാക്കാതെയാണ് വാർത്ത പ്രചരിപ്പിച്ചതെന്നും സജി ചെറിയാൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
താൻ പോയപ്പോൾ സൗദിയിൽ ഒരിടത്തും ബാങ്കുവിളി കേട്ടില്ലെന്നും കൂടെവന്ന ആളോട് ചോദിച്ചപ്പോൾ പുറത്തു ശബ്ദം കേട്ടാൽ വിവരമറിയുമെന്നുമാണ് സജി ചെറിയാൻ പറഞ്ഞിരുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ്
ഇന്നലെ ഞാൻ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ എന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലർ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയിൽ സന്ദർശനം നടത്തിയ അവസരത്തിൽ മതാനുഷ്ഠാനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവർ കാണിക്കുന്ന സ്നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികൻ പറഞ്ഞതാണ് ഞാൻ പരാമർശിച്ചത്.
മതസൗഹാർദത്തിന്റെ മികച്ച മാതൃക എനിക്കവിടെ കാണാനായി. ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയ മലയാളികൾ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചതിനെ സംബന്ധിച്ചും ഞാൻ പറഞ്ഞു. ബാങ്ക് വിളി കേട്ടില്ല എന്ന എന്റെ പരാമർശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽ നിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങൾ ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു.