
നഗരത്തിലെ റോഡുകളിലെ കുഴി നഗരസഭയുടെ പരാജയം: ഹൈകോടതി
നഗരത്തിലെ റോഡുകളില്‍ കുഴിയുണ്ടെങ്കില്‍ അത് നഗരസഭയുടെ പരാജയമെന്ന് ഹൈകോടതി. എല്ലാ റോഡുകളുടെയും കാര്യത്തില്‍ കോടതിക്ക് ഇടപെടാനാവില്ല.
കുഴി അടയ്ക്കേണ്ട ഉത്തരവാദിത്തം കോടതിക്കല്ല, നഗരസഭക്കാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഈ റോഡ് കോടതി കാണുന്നില്ലേയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ഹൈകോടതിയെ അവഹേളിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെടുന്ന ഹരജികളാണ് കോടതി പരിഗണിച്ചത്. ജില്ലാതല ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതലയുള്ള കലക്ടര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്ന് കാണിച്ച് നേരത്തേ നല്കിയ ഉത്തരവുകള്‍ മറന്നു പോകുന്നതെന്തെന്ന് മനസ്സിലാകുന്നില്ലെന്ന് ഹർജി പരിഗണിക്കവേ കോടതി വാക്കാല്‍ പറഞ്ഞു.
കലക്ടര്‍ ഉള്‍പ്പെട്ട സമിതി വ്യാഴാഴ്ച യോഗം ചേരുമെന്ന് അധികൃതര്‍ അറിയിച്ചപ്പോള്‍ റോഡിലെ കുഴിയടക്കാൻ യോഗമെന്തിനെന്ന് കോടതി ചോദിച്ചു. ഈ സ്ഥിതി തുടരാനാവില്ലെന്നും കടവന്ത്രയിലെ റീജനല്‍ സ്പോര്‍ട്സ് സെന്ററിന് സമീപത്തെ റോഡിന്റെ ശോച്യാവസ്ഥ കഴിഞ്ഞ തവണ ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടായില്ലെന്നും സിംഗിള്‍ബെഞ്ച് പറഞ്ഞു. തുടര്‍ന്ന് ഹരജികള്‍ വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.