
ശിവശങ്കർ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് തയ്യാറാകാത്തത് എന്തുകൊണ്ട്?; ഇടക്കാല ജാമ്യ ഹർജിയിൽ സുപ്രീംകോടതി
ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായി ജയിലിൽക്കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇടക്കാല ജാമ്യം തേടി സമർപ്പിച്ച ഹർജി ഓഗസ്റ്റ് രണ്ടിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. സ്വകാര്യ ആശുപത്രിയിൽ ചികത്സക്ക് വിധേയനാകാൻ അനുവദിക്കണമെന്ന ശിവശങ്കറിന്റെ ആവശ്യത്തെ ഇ.ഡിക്കുവേണ്ടി ഹാജരായ സോളിസിസ്റ്റർ ജനറൽ തുഷാർ മേത്ത ശക്തമായി എതിർത്തു. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ശിവശങ്കർ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് തയ്യാറാകാത്തത് എന്ത് കൊണ്ടാണെന്ന് സുപ്രീം കോടതിയും ആരാഞ്ഞു.
അടിയന്തിര ചിക്ത്സയ്ക്ക് വിധേയനാകാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് എം ശിവശങ്കർ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ശിവശങ്കറിന്റെ ആവശ്യത്തിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ കൂടുതൽ സമയം വേണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ശിവശങ്കറിന്റെ ആരോഗ്യ സ്ഥിതിയും, ചികിത്സയും സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആണ് കൂടുതൽ സമയം തേടിയത്.
ശിവശങ്കറിന് കോട്ടയം മെഡിക്കൽ കോളേജിലെ ന്യുറോ സർജറി വിഭാഗത്തിൽ ചികിത്സ ലഭ്യമാണെന്നാണ് ഇ.ഡിയുടെ വാദം. എന്നാൽ തങ്ങൾ ഉദ്ദേശിക്കുന്ന ചികിത്സ സ്വകാര്യ ആശുപത്രിയിൽ മാത്രമേ ഉള്ളുവെന്നാണ് ശിവശങ്കറിന്റെ വാദം.