
ആറു വർഷത്തിനിടെ ടിക്കറ്റ് റദ്ദാക്കലിലൂടെ റെയിൽവേ നേടിയത് 8700 കോടിരൂപ; ഫ്ളക്സി നിരക്കിൽ 2483 കോടി രൂപയും
ടിക്കറ്റ് റദ്ദാക്കലിലൂടെ ആറുവർഷത്തിനിടെ റെയിൽവേക്ക് 8700 കോടി രൂപ ലഭിച്ചതായി മന്ത്രാലയം. 2018-19 വർഷത്തിലാണ് ഏറ്റവും കൂടുതൽ തുക ഈ വകയിൽ ലഭിച്ചത്. 2065 കോടിരൂപയാണ് അന്ന് ലഭിച്ചത്. 710.54 കോടിരൂപ ലഭിച്ച 2020-21 കോവിഡ് സമയത്താണ് ഏറ്റവും കുറവ്. 2019-20-ൽ 1724.44 കോടിയും, 2021-22-ൽ 1569.08 കോടിയും, 2022-23-ൽ 2109.74 കോടിരൂപയും ഈ വകയിൽ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. ഈ വർഷം ജൂൺ മാസംവരെ 534.87 കോടിരൂപയാണ് നേട്ടം.കൺഫേംഡ്, ആർഎസി., വെയിറ്റിങ് എന്നീ വിഭാഗങ്ങളിലെ ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ സർവീസ് ചാർജ് ഇനത്തിൽ ഒരു നിശ്ചിതതുക റെയിൽവേ ഈടാക്കാറുണ്ട്. തീവണ്ടി പുറപ്പെടുന്ന സമയം, ടിക്കറ്റ് റദ്ദാക്കുന്ന സമയം, ടിക്കറ്റിന്റെ സ്വഭാവം (എ.സി./എ.സി. ചെയർ കാർ, സെക്കൻഡ് ക്ലാസ്) എന്നിവ പ്രകാരം ഈ തുകയിലും മാറ്റങ്ങളുണ്ടാകും. തീവണ്ടി പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് കൺഫേംഡ് ടിക്കറ്റ് റദ്ദാക്കിയാൽ, ടിക്കറ്റിന്റെ സ്വഭാവം അനുസരിച്ച് 60 മുതൽ 240 രൂപവരെ ഈടാക്കിയശേഷം ബാക്കി വരുന്ന തുകയാണ് യാത്രക്കാരന് ലഭിക്കുക.12 മണിക്കൂറിന് മുമ്പാണെങ്കിൽ ടിക്കറ്റ് വിലയുടെ 25 ശതമാനം തുക ടിക്കറ്റെടുത്തയാൾക്ക് നഷ്ടമാകും. നാലുമണിക്കൂറിന് മുമ്പാണെങ്കിൽ 50 ശതമാനം വരെ തുക ഈടാക്കും. ഇനി ടിക്കറ്റ് റദ്ദാക്കിയത് നാലുമണിക്കൂറിൽ താഴെയാണെങ്കിൽ തുക മുഴുവനായും നഷ്ടമാകും. അതേസമയം സ്ഥിരീകരിച്ച ഇ-ടിക്കറ്റുകൾ തീവണ്ടി പുറപ്പെടുന്നതിന് നാലുമണിക്കൂർമുമ്പ് റദ്ദാക്കാനും റീഫണ്ട് ചെയ്യാനും കഴിയും. ആർ.എ.സി. ടിക്കറ്റുകൾ ആണെങ്കിൽ തീവണ്ടി പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് റദ്ദാക്കാം.കഴിഞ്ഞ നാലുവർഷത്തിനിടെ ഫ്ളക്സിനിരക്കിൽ 2483 കോടി രൂപയുടെ വരുമാനമാണ് റെയിൽവേക്ക് ലഭിച്ചത്. ഇതോടൊപ്പം തത്‌കാൽ ചാർജ് ഇനത്തിൽ 3718 കോടിരൂപയും, പ്രീമിയം തത്‌കാൽ ഇനത്തിൽ 1551 കോടിരൂപയും ലഭിച്ചു.
