
ബിജെപിയും ആർഎസ്എസും പരത്തുന്ന വിദ്വേഷത്തിനെതിരായ പോരാട്ടമായിരുന്നു ഭാരത് ജോഡോ യാത്ര: രാഹുൽ ഗാന്ധി
ബിജെപിയും ആർഎസ്എസും പരത്തുന്ന വിദ്വേഷത്തിനെതിരായ പോരാട്ടമായിരുന്നു ഭാരത് ജോഡോ യാത്രയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചില നേതാക്കൾ മൻ കി ബാത്ത് നടത്തുമ്പോൾ, താൻ ജനങ്ങളുടെ മനസ് കേൾക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയിൽ സ്‌നേഹം പ്രചരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഗാന്ധിജിയുടെയും കോൺഗ്രസിന്റെയും പ്രത്യയശാസ്ത്രം ലഡാക്കിലെ ജനങ്ങളുടെ രക്തത്തിലും ഡിഎൻഎയിലും അലിഞ്ഞു ചേർന്നിരിക്കുന്നുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
“മഞ്ഞുവീഴ്ച കാരണം ഭാരത് ജോഡോ യാത്ര ലഡാക്കിലേക്ക് എത്തിയില്ല. അവിടെയുള്ള ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ബൈക്ക് യാത്ര നടത്തിയത്. ലഡാക്കിൽ അമ്മമാരോടും സഹോദരിമാരോടും യുവജനങ്ങളോടും സംസാരിച്ചു”- അദ്ദേഹം വിശദമാക്കി.
ഇന്ത്യൻ ഭൂമി ചൈന കയ്യേറിയെന്ന് ലഡാക്കിലെ ജനങ്ങൾ തന്നോട് പറഞ്ഞുവെന്നും, ചൈന ഒരിഞ്ച് ഭൂമി പോലും എടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് സത്യമല്ലെന്നും രാഹുൽ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ചയാണ് രാഹുൽ ഗാന്ധി ലഡാക്കിലെത്തിയത്. രാഹുൽ തന്റെ ബൈക്കിൽ ലഡാക്കിലൂടെ പോകുന്ന ചിത്രങ്ങൾ ട്വിറ്ററിൽ വൈറലായിരുന്നു. 2019ൽ കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായാണ് ലഡാക്ക് സന്ദർശിക്കുന്നത്.