
പ്രിയ വർഗീസിൻ്റെ നിയമനം ശരിവെച്ച് ഹെെക്കോടതി
യോഗ്യത കണക്കാക്കുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്ചപറ്റിയെന്ന് ഡിവിഷൻ ബെഞ്ച്കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസ റായി നിയമിക്കാനുള്ള ശുപാർശ ഹെെക്കോടതി ശരിവെച്ചു.ശുപാർശ പുനഃപരിശോധിക്കണമെന്നുള്ള ഹെെക്കോടതി സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
യോഗ്യത കണക്കാക്കുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്ചപറ്റിയെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ഉത്തരവാണ് ജസ്റ്റിസ് എ കെ ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി പി എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്.
കേസ് പരിഗണിക്കുന്ന വേളയിൽ ജഡ്‌ജിമാരുടെ വാക്കാലുള്ള പരാമർശങ്ങൾ എടുത്ത് അന്യായമായ അഭിപ്രായപ്രകടനവും വ്യാഖ്യാനവും നടത്തി കക്ഷികളുടെ മാന്യതയ്‌ക്കും യശസ്സിനും ആഘാതം ഉണ്ടാക്കുന്ന രീതി മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി.
പ്രിയ വർഗീസിന്റെ അസോസിയേറ്റ് പ്രൊഫസർ നിയമന കേസിലാണ് ഡിവിഷൻ ബെഞ്ചിന്റെ പരാമർശം. കേസ് ജയിച്ചാൽ പോലും ഇത്തരം പരാമർശങ്ങൾ കക്ഷികൾക്കുണ്ടാക്കുന്ന ദോഷം മാറില്ലെന്ന് വിധി ഓർമ്മിപ്പിക്കുന്നു.
കേസ് കേൾക്കുന്ന വേളയിൽ ജഡ്‌ജിമാർ നടത്തുന്ന പരാമർശങ്ങൾ വിഷയത്തിന്റെ ഉള്ളടക്കത്തെപ്പററിയുള്ള വിലയിരുത്തലാകില്ലെന്ന് ഇന്ത്യൻ ചീഫ് ജസ്‌റ്റിസ് തന്നെ പറഞ്ഞിട്ടുള്ളകാര്യം വിധിയിൽ ഉദ്ധരിയ്‌ക്കുന്നു.
വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ കൃത്യമായ ജാഗ്രത പുലർത്തണം. ഭരണഘടന നൽകുന്ന സ്വകാര്യതയ്‌ക്കുള്ള അവകാശം മൗലികാവകാശമാണ്. സ്വകാര്യത എന്നാൽ ഒരാൾക്ക് സ്വന്തം അന്തസ്സ് സംരക്ഷിക്കാനുള്ള അവകാശം കൂടിയാണ്. ഭരണകൂടത്തിന്റെ ഏകപക്ഷീയമായ നടപടികളിൽ നിന്നു മാത്രമല്ല മാധ്യമങ്ങളിൽ നിന്നും സ്വകാര്യവ്യക്തികളിൽ നിന്നും ഈ സംരക്ഷണം ലഭിക്കണം.
ഈ നിരീക്ഷണങ്ങൾ മാധ്യമങ്ങൾ കണക്കിലെടുക്കണം. ഉത്തരവാദിത്വത്തോടു കൂടെ വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള ഒരു പെരുമാറ്റച്ചട്ടം സ്വീകരിയ്‌ക്കണം‐കോടതി പറഞ്ഞു.
തനിക്കെതിരെ നടന്നത്
ക്രൂരമായ മാധ്യമവേട്ടയാണെന്നും നീതി ലഭിച്ചതിൽ സന്തോഷമെന്നും പ്രിയ വർഗീസ് പറഞ്ഞു.
വ്യക്തി എന്ന നിലയിൽ താൻ അനുഭവിച്ചത് വേട്ട എന്നു തന്നെ പറയാൻ തോന്നുന്നു. വിധിയിൽ വലിയ സന്തോഷമുണ്ട് – അവർ കൂട്ടിചേർത്തു.
കണ്ണൂർ സർവകലാശാലയിൽ അസോസിയറ്റ് പ്രൊഫസറായി നിയമിച്ചത് ഹെെക്കോടതി ശരിവെച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയ വർഗീസ്.