
സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്കൂളിലേക്ക് തീറ്റയും മരുന്നും പട്ടിക്കുഞ്ഞുങ്ങളെയും വാങ്ങിയതിൽ വ്യാപക ക്രമക്കേട്; ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
കേരള പൊലീസ് അക്കാദമിയിലെ സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്കൂളിലേക്ക് പട്ടിക്കുഞ്ഞുങ്ങളെ വാങ്ങുന്നതിലും അതിനുള്ള തീറ്റയും മരുന്നും വാങ്ങുന്നതിലും വ്യാപക ക്രമക്കേട് നടന്നതായി കണ്ടെത്തി. വിജിലൻസ് കണ്ടെത്തലിനെ തുടർന്ന് ട്രെയിനിങ് സെന്റർ നോഡൽ ഓഫിസറും കെഎപി മൂന്നാം ബറ്റാലിയനിലെ അസി.കമൻഡാന്റുമായ എസ്.എസ്.സുരേഷിനെ ആഭ്യന്തരവകുപ്പ് സസ്പെൻഡ് ചെയ്തു. പരാതിയെ തുടർന്ന് രഹസ്യാന്വേഷണം നടത്തിയ വിജിലൻസ് കഴിഞ്ഞ വർഷം അവസാനം സർക്കാരിന് റിപ്പോർട്ട് കൈമാറിയിരുന്നു. അക്കാദമിയിലെ നായകളെ ചികിൽസിക്കുന്നതിനായി അസി.കമൻഡാന്റ് എസ്.എസ്.സുരേഷ് പ്രത്യേക താൽപര്യമെടുത്ത് ജില്ലാ ലാബ് ഓഫിസറെ നിയോഗിച്ചതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതോടൊപ്പം തിരുവനന്തപുരത്തുള്ള സ്വകാര്യ സ്ഥാപനത്തിൽനിന്ന് നായകൾക്ക് ഭക്ഷണം വാങ്ങുന്നതിന് നിർദേശവും നൽകി. മറ്റു സേനകൾ വാങ്ങുന്നതിനേക്കാൾ വലിയവില കൊടുത്താണ് പഞ്ചാബിൽനിന്നും രാജസ്ഥാനിൽ നിന്നും പട്ടിക്കുഞ്ഞുങ്ങളെ വാങ്ങിയത്. പൊലീസ് അക്കാദമിയിൽ 125 നായകളെ പരിശീലിപ്പിക്കാനുള്ള സൗകര്യമുള്ളപ്പോൾ, താരതമ്യേന സൗകര്യം കുറഞ്ഞ കുട്ടിക്കാനം പോലുള്ള ക്യാംപുകളിൽ നായകളെ പരിശീലിപ്പിക്കുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.സുരേഷ് സാമ്പത്തിക തിരിമറി നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനായി തിരുവനന്തപുരത്തെ സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സെന്ററിലെ രേഖകൾ പരിശോധിക്കാൻ അനുവദിക്കണമെന്ന് 2022 നവംബറിൽ വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. ഈ ഓഫീസിൽ നിന്നാണ് തൃശൂരിലെ ട്രെയിനിങ് സെന്ററുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും പുറപ്പെടുവിക്കുന്നത്. അഴിമതി നിരോധന നിയമം (ഭേദഗതി) സെക്ഷൻ 17 എ പ്രകാരം അനുമതി നൽകാനാണ് വിജിലൻസ് ആവശ്യപ്പെട്ടത്. ഇതിനു അനുമതി നൽകിയ സർക്കാർ, അന്വേഷണ വിധേയമായി സുരേഷിനെ സസ്‌പെൻഡും ചെയ്തു.