
മാസപ്പടി വിവാദം: അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി നൽകി
മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി. കളമശേരി സ്വദേശി ഗിരീഷ് ബാബു ഹർജി നൽകിയത്. മുഖ്യമന്ത്രിയുടെ മകൾ സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയത് അധികാര ദുർവിനിയോഗമാണെന്ന് ഹർജിയിൽ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരാണ് ഹര്‍ജിയിലെ എതിർ കക്ഷികൾ.
യാതൊരു സേവനവും നൽകാതെയാണ് വീണ പണം കൈപ്പറ്റിയതെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും, സിഎംആർഎല്ലിന്റെ ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള കൈക്കൂലിയാണ് ഈ ഇടപാടെന്നും ഹർജിയിൽ പറയുന്നുണ്ട്. സി.എം.ആർ എല്ലിൽ നിന്ന് പണം കൈപ്പറ്റിയ മറ്റു രാഷ്ട്രീയ നേതാക്കൾക്കെതിരെയും കേസെടുത്ത് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.