
പാര്‍ലമെന്റിലെ ക്രിമിനലുകളിലും നമ്പര്‍ 1 കേരളം
- പാര്‍ലമെന്റിലെ 40% അംഗങ്ങളും ക്രിമിനലുകള്‍, പട്ടികയില്‍ കേരളം ഒന്നാമത്
ക്രിമിനല്‍ കേസുകളില്‍ പ്രതികളായ എംപിമാരുടെ പട്ടികയില്‍ കേരളം ഒന്നാമതെത്തിയിരിക്കുകയാണ്. നമ്പര്‍ വണ്‍ കേരളത്തെ ഓര്‍ത്ത് മലയാളികള്‍ക്ക് വാനോളം അഭിമാനിക്കാം. ആ കാര്യത്തിലും കേരളത്തെ തോല്‍പ്പിക്കാന്‍ ആരുമില്ല. കേരളത്തില്‍ നിന്നുള്ള 73 ശതമാനം എംപിമാരും പക്കാ ക്രിമിനലുകളാണ്. ബിഹാര്‍, മഹാരാഷ്ട്ര 57 ശതമാനവും, തെലങ്കാന 50 ശതമാനവുമായി തൊട്ടുപിന്നിലുണ്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും നാഷണല്‍ ഇലക്ഷന്‍ വാച്ചും പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 763 പാര്‍ലമെന്റ് അംഗങ്ങളില്‍ 306 പേര്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. അതായത് 40 ശതാമനം പേര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുമ്പ് എം.പിമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്.

194 എംപിമാര്‍ കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായ ക്രിമിനല്‍ കേസുകളുള്ള എംപിമാര്‍ ഏറ്റവും കൂടുതലുള്ളത് ബീഹാറിലാണ്. 50 ശതമാനം പേര്‍. തെലങ്കാനയില്‍ 9 ശതമാനവും കേരളത്തില്‍ 10 ശതമാനവും, മഹാരാഷ്ട്രയില്‍ 34 ശതമാനവും, ഉത്തര്‍പ്രദേശില്‍ (37 ശതമാനവുമാണുള്ളത്. പാര്‍ട്ടി തിരിച്ചുള്ള കണക്കുകള്‍ നോക്കുമ്പോള്‍, ഭാരതീയ ജനതാ പാര്‍ട്ടിയുടെ 385 എംപിമാരില്‍ 139 എം.പിമാര്‍ ക്രിമിനലുകളാണ്. 36 ശതമാനം. കോണ്‍ഗ്രസിന്റെ 81 എംപിമാരില്‍ 43 പേര്‍ ക്രിമിനലുകളാണ്. 53 ശതമാനം, തൃണമൂലില്‍ നിന്നുള്ള 36 എംപിമാരില്‍ ക്രിമിനലുകള്‍ 14 പേരാണ്. 39 ശതമാനം. കോണ്‍ഗ്രസ് (ടിഎംസി), രാഷ്ട്രീയ ജനതാദളില്‍ (ആര്‍ജെഡി) നിന്നുള്ള 6 എംപിമാരില്‍ 5 പേര്‍ പക്കാ ക്രിമിലനുകള്‍. 83 ശതമാനം. സിപിഎമ്മില്‍ നിന്നുള്ള 8 എംപിമാരില്‍ 6 മെമ്പര്‍മാര്‍ ക്രിമിനലുകളാണ്. 75 ശതമാനം. ആം ആദ്മി പാര്‍ട്ടിയുടെ 11 എംപിമാരില്‍ 3 പേര്‍ ക്രിമിനലുകളാണ്. 27 ശതമാനം. വൈ.എസ്.ആര്‍.സി.പിയിലെ 31 എംപിമാരില്‍ 13 പേരും ക്രിമിനലുകളാണ്. 42 ശതമാനം. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 8 എംപിമാരില്‍ 3 പേര്‍ ക്രിമിനലുകളാണ്. 38 ശതമാനം.

ഇവര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, 32 എം.പിമാര്‍ ഐ.പി.സി സെക്ഷന്‍ 307 പ്രകാരമുള്ള കേസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുപത്തിയൊന്ന് സിറ്റിങ് എംപിമാര്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഉള്ളവരാണ്. ഇവരില്‍ 4 എം.പിമാര്‍ ബലാത്സംഗവുമായി ബന്ധപ്പെട്ട കേസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഐ.പി.സി സെക്ഷന്‍ 376. ലോക്സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നുമുള്ള ഒരു എം.പിയുടെ ശരാശരി ആസ്തി 38.33 കോടി രൂപയാണ്. പ്രഖ്യാപിത ക്രിമിനല്‍ കേസുകളുള്ള എം.പിമാരുടെ ശരാശരി ആസ്തി 50.03 കോടി രൂപയും ക്രിമിനല്‍ കേസുകളില്ലാത്ത എംപിമാരുടെ ആസ്തി 30.50 കോടി രൂപയുമാണ്. തെലങ്കാനയില്‍ നിന്നുള്ള 24 എം.പിമാരുടെ ഏറ്റവും ഉയര്‍ന്ന ശരാശരി ആസ്തി 262.26 കോടി രൂപയാണ്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള 36 എംപിമാരുടെ ശരാശരി ആസ്തി 150.76 കോടിയും പഞ്ചാബില്‍ നിന്നുള്ള 20 എം.പിമാരുടെ ശരാശരി ആസ്തി 88.94 കോടി രൂപയുമാണ്. റിപ്പോര്‍ട്ട് അനുസരിച്ച്, 385 ബിജെപി എംപിമാരില്‍ ഒരു എം.പിയുടെ ശരാശരി ആസ്തി 18.31 കോടിയാണ്. 81 കോണ്‍ഗ്രസ് എം.പിമാര്‍ക്ക് ശരാശരി ആസ്തി 39.12 കോടിരൂപയാണ്. 36 ടി.എം.സി എം.പിമാര്‍ക്ക് ശരാശരി ആസ്തി 8.72 കോടിരൂപയാണ്. 31 വൈ.എസ്.ആര്‍.സി.പി എം.പിമാര്‍ക്ക് ശരാശരി ആസ്തി 153.76 കോടിരൂപയാണ്.

16 തെലങ്കാന രാഷ്ട്ര സമിതി എം.പിമാരുടെ ശരാശരി ആസ്തി 383.51 കോടി രൂപയാണ്. 8 എന്‍.സി.പി എം.പിമാര്‍ക്ക് ശരാശരി ആസ്തി 30.11 കോടി രൂപയും 11 എ.എ.പി എം.പിമാരുടെ ശരാശരി ആസ്തി 119.84 കോടി രൂപയുമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജനപ്രതിനിധികളെല്ലാം കോടികളുടെ ആസ്തിയും ക്രിമിനല്‍ കേസിലെ പ്രതികളുമാകുമ്പോള്‍ രാജ്യത്തിന്റെ ജനങ്ങളുടെ സ്തി എന്തായിരിക്കുമെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. കേരളത്തില്‍ ക്രിമിനലുകള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ പിടിച്ചു കെട്ടാന്‍ കഴിയാത്തതിനു പ്രദാന കാരണം തന്നെ ഇതാണ്. ക്രിമിനലുകള്‍ ജനങ്ങളെ ഭരിക്കാനിരിക്കുമ്പോള്‍ നാട്ടിലെ ക്രിമിനലുകളെ എങ്ങനെ നിലയ്ക്കു നിര്‍ത്താനാകും. എല്ലാ കേസുകളും രാഷ്ട്രീയ പ്രേരിതമാണെന്നും രാജ്യത്തിനും പാര്‍ട്ടിക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവരാണെന്നുമൊക്കെ പറഞ്ഞാണ് ഈ ക്രിമിനലുകള്‍ വീണ്ടും വീണ്ടും അധികാര കസേരയില്‍ എത്തുന്നത്. ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നതും ഈ ക്രിമിനലുകളാണ്. രാജ്യ സേവനത്തിനപ്പുറം കോടികള്‍ സമ്പാദിക്കുകയും കൊള്ളയും കൊലയും നടത്തുകയും ചെയ്യുക എന്നതാണ് പ്രധാന ഉദ്ദേശം. ക്രിമിനല്‍ കേസുള്ളവരെ മത്സരിപ്പിക്കാന്‍ പാര്‍ട്ടികള്‍ ടിക്കറ്റ് നല്‍കാതിരുന്നാല്‍ ഒരു പരിധിവരെ ജനാധിപത്യത്തിന്റെ ശ്രീ കോവിലുകളെ സംരക്ഷിക്കാനാകും. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ചുക്കാന്‍ പോലും ക്രിമിനലുകള്‍ ഏറ്റെടുത്തിരിക്കുന്ന കാലമാണ്. എന്തും സംഭവിക്കാം.