
ഉള്ളി കിലോയ്ക്ക് 25 രൂപ: ഇന്ന് മുതൽ സബ്സിഡി നിരക്കിൽ പച്ചക്കറികൾ വിൽക്കുമെന്ന് കേന്ദ്രം
കിലോയ്ക്ക് 25 രൂപ സബ്സിഡി നിരക്കിൽ ഇന്ന് മുതൽ രാജ്യത്ത് സവാള വില്പന നടത്തുമെന്ന് കേന്ദ്ര സർക്കാർ. നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്) വഴിയാണ് വില്പന നടത്തുക. സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏർപ്പെടുത്തിയതിനു പിന്നാലെയാണു കേന്ദ്രത്തിന്റെ നടപടി.
സവാളയുടെ ബഫർ സ്റ്റോക്ക് മൂന്നുലക്ഷം മെട്രിക് ടണിൽനിന്ന് അഞ്ച് ലക്ഷം മെട്രിക് ടണാക്കി ഉയർത്തിയിരുന്നു. ഒക്ടോബറിലെ വിളവെടുപ്പു വരെ സവാള വില പിടിച്ചു നിർത്താനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. സർക്കാരിന്റെ ബഫർസ്റ്റോക്കിലുള്ള സവാള തിങ്കളാഴ്ച മുതൽ എൻസിസിഎഫിന്റെ ഔട്ട്ലെറ്റുകൾ വഴി ചില്ലറ ഉപഭോക്താക്കളിലേക്ക് എത്തിക്കും.
സവാളയുടെയും ഉരുളക്കിഴങ്ങിന്റെയും വിലയിൽ വലിയ വർധനവുണ്ടെന്ന റിസർവ് ബാങ്ക് ലേഖനം പുറത്തുവന്നതിനെ തുടർന്നാണു സവാള കയറ്റുമതിക്ക് സർക്കാർ 40 ശതമാനം തീരുവ ഏര്‍പ്പെടുത്തിയത്. കടുത്ത വേനൽ കാരണം സവാളയുടെ വിളവ് കുറഞ്ഞതാണ് വിലക്കയറ്റത്തിനു കാരണമായത്. ജൂലൈയിൽ ഇന്ത്യയാകെയുള്ള വിലക്കയറ്റത്തോത് 15 മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കായ 7.44 ശതമാനമായിരുന്നു. പച്ചക്കറി വിലയിലുണ്ടായ വർധനവാണ് ഇതിനു പ്രധാന കാരണം.
