
യുവതീയുവാക്കൾ പോകുന്നില്ല; ഇംഗ്ലണ്ടിൽ പള്ളികൾ വിൽപനയ്‌ക്കെന്ന് എം.വി.ഗോവിന്ദൻ
വിശ്വാസികൾ പള്ളികളിൽ പോകാതായതോടെ ഇംഗ്ലണ്ടിൽ പള്ളികൾ വിൽപനയ്ക്കു വച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ആറരക്കോടി രൂപയാണ് ഒരു പള്ളിയുടെ വിലയെന്നും അവിടെ കന്യാസ്ത്രീകളുടെ സേവനം തൊഴിൽ പോലെയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന്റെ നവീകരിച്ച ഹാളുകൾ ഉദ്ഘാടനം ചെയ്യുമ്പോഴാണ് തന്റെ ഇംഗ്ലണ്ട് യാത്രാനുഭവങ്ങൾ എം.വി.ഗോവിന്ദൻ പങ്കുവച്ചത്.
‘ഇംഗ്ലണ്ടിലെ യുവതീയുവാക്കളൊന്നും പള്ളികളിൽ പോകാറില്ല. ഇതോടെയാണു പള്ളികൾ വിൽപനയ്ക്കു വച്ചത്. ചെറിയൊരു പള്ളിക്ക് 6.5 കോടി രൂപയാണു വില. എന്നാൽ, കേരളത്തിൽ നിന്നുള്ളവർ അവിടെ പള്ളികളിൽ പോകുന്നുണ്ട്. അവിടെ ശമ്പളക്കൂടുതൽ ആവശ്യപ്പെട്ട് അച്ചൻമാർ സമരം നടത്തുകയാണ്. സിഖുകാർ തങ്ങളുടെ ക്ഷേത്രമാക്കാൻ പള്ളി വാങ്ങി. മലയാളികൾ ചേർന്ന് ശ്രീനാരായണ ഗുരുവിന്റെ ആരാധനാ കേന്ദ്രമാക്കാനും പള്ളി വാങ്ങിയിട്ടുണ്ട്’- എം.വി.ഗോവിന്ദൻ പറഞ്ഞു.