
മൈക്ക് കേസിൽ സുരക്ഷാ പരിശോധനയാകാം; മറ്റു നടപടികൾ പാടില്ലെന്ന് മുഖ്യമന്ത്രിയുടെ നിർദേശം
മൈക്ക് കേസിൽ സുരക്ഷാപരിശോധനയല്ലാതെ മറ്റൊരു നടപടിയും ഉണ്ടാകരുതെന്ന് പോലീസിന് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മൈക്ക് തടസപ്പെടുത്തിയത് മനഃപൂർവമാണെന്നും, പൊതുസുരക്ഷയിൽ വീഴ്ചയുണ്ടാക്കണമെന്ന് ഉദ്ദേശിച്ചിരുന്നെന്നുമാണ് എഫ്.ഐ.ആറിൽ പറയുന്നത്. മൈക്കും മറ്റ് ഉപകരണങ്ങളും പൊലീസ് വിദഗ്ധ പരിശോധനയ്ക്ക് അയക്കും. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും പരിശോധന നടത്തും.
അതേസമയം, മൈക്ക് തകരാറായ സംഭവത്തിൽ കോണ്ഗ്രസ് സത്യാവസ്ഥ വ്യക്തമാക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ ആവശ്യപ്പെട്ടു. മുദ്രാവാക്യം വിളി ഉണ്ടായതും മൈക്ക് തകരാറിലായതും വി.ടി ബൽറാം എഴുന്നേറ്റ് നിന്നപ്പോഴായിരുന്നു. പലകാര്യങ്ങളും കൂട്ടിവായിക്കുമ്പോൾ പന്തികേടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ സംഭവത്തിൽ കേസ് എടുത്തതിൽ രാഷ്ട്രീയമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം. മൈക്ക് മനഃപൂർവം തകരാറിലാക്കിയതാണോ എന്ന് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.