
മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കണമെന്ന് കുക്കി സംഘടനകൾ; കുക്കി മേഖലയ്ക്ക് പ്രത്യേക ഭരണം എന്നാവശ്യം തള്ളി
നാളെ ചേരാനിരിക്കുന്ന മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കുക്കി സംഘടനകൾ. പത്ത് കുക്കി എംഎൽഎമാർക്ക് പങ്കെടുക്കാൻ കഴിയാത്തതിനാൽ സമ്മേളനം ചേരുന്നതിൽ അർത്ഥമില്ലെന്നാണ് സംഘടനകൾ പറയുന്നത്. അതേസമയം, മണിപ്പൂരിൽ ഇന്നലെയും ആയുധങ്ങൾ കവർന്നു. ഇംഫാലിൽ സുരക്ഷാ ജോലിയിലുണ്ടായിരുന്ന പൊലീസുകാരുടെ ആയുധങ്ങളാണ് കവർന്നത്.
മണിപ്പൂരിൽ ഇപ്പോഴും സംഘർഷം തുടരുകയാണ്. ഇന്നലെ ഇംഫാലിനടുത്താണ് സംഘർഷമുണ്ടായത്. അഞ്ച് വീടുകൾക്ക് തീയിട്ടു. രണ്ടു വിഭാഗങ്ങളുടെയും വീടുകൾ കത്തി നശിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി സുരക്ഷ ശക്താമാക്കി. ഇതിനിടെ മണിപ്പൂരിൽ കുക്കി മേഖലകൾക്ക് പ്രത്യേക ഭരണം വേണമെന്നാവശ്യം സംസ്ഥാന സർക്കാർ തള്ളി. മലയോര കൗൺസിലുകൾക്ക് സ്വയംഭരണം നൽകാമെന്ന് കേന്ദ്ര സർക്കാറിനെ സംസ്ഥാന സർക്കാർ അറിയിച്ചതോടെയാണ് സംഘർഷമുണ്ടായത്.
മണിപ്പൂരിന്റെ അഖണ്ഡതയില്‍ വിട്ടുവീഴ്ച വരുത്തുന്ന ഒരു നീക്കവും നടക്കില്ലെന്നാണ് സംസ്ഥാന സർക്കാറിന്റെ നിലപാട്. മലയോര ജനതയുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും, മലയോര കൗണ്‍സിലുകളുടെ സ്വയംഭരണാവകാശ അധികാരം വിപുലീകരിക്കാൻ കേന്ദ്രത്തോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ബീരേൻ സിങ് പ്രതികരിച്ചു. സംസ്ഥാനത്തെ പ്രശ്നങ്ങൾ പരിഹാരിക്കുന്നതിനായി കുക്കി, മെയ്തെ സംഘങ്ങളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തുന്നിടെയാണ് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയത്. എന്നാൽ പ്രത്യേക ഭരണകൂടം വേണമെന്നാവശ്യത്തിൽ വീട്ടു വീഴ്ച്ചയില്ലെന്ന് കുക്കി സംഘടനകൾ അറിയിച്ചു.