
കേരളത്തില്‍ മാധ്യമ അടിയന്തിരാവസ്ഥയോ ?, വേട്ടയാടല്‍ എന്തിന് ?
എ.എസ്. അജയ്‌ദേവ്
‘ ഭയകൗടില്യ മോഹങ്ങള്‍, വളര്‍ക്കില്ലൊരു നാടിനെ’ സ്വദേശാഭിമാനി കെ. രാമകൃഷ്ണ പിള്ളയുടെ വരികളാണിത്. ഭയവും-കുടിലതയും-ആശാസ്യമല്ലാത്ത ആഗ്രഹങ്ങളും ഒരു നാടിനെയും വളര്‍ത്തിയിട്ടില്ലെന്ന് കാലങ്ങള്‍ക്കു മുമ്പേ ആ വലിയ മനുഷ്യന്‍ എഴുതി വെച്ചിട്ടുണ്ട്. അതിപ്പോഴും ശരിവെയ്ക്കുകയാണ് കേരളത്തില്‍. മാധ്യമ സ്ഥാപനങ്ങളെ പൂട്ടിച്ചും മാധ്യമ പ്രവര്‍ത്തകരെ നാടുകടത്തിയും മാധ്യമ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഭരിക്കുന്നത് ആരായാലും അത്, ജനാധിപത്യമല്ല. മറിച്ച്, ഏകാധിപതികളോ-ചക്രവര്‍ത്തിയോ-നാട്ടു രാജാവോ ആണെങ്കില്‍ അത് വെളിപ്പെടുത്തേണ്ടതുണ്ട്. അങ്ങനെയാണെങ്കില്‍ മാധ്യമങ്ങള്‍, പുരാണങ്ങളിലെ പാണന്‍മാരുടെ വേഷമിട്ട് വാഴ്ത്തിപ്പാട്ടുകാരായി മാറുകയേ നിര്‍വാഹമുള്ളൂ.

ആദ്യം നിങ്ങള്‍, മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും മാ.പ്രകള്‍ എന്നു വിശേഷിപ്പിച്ചു. പിന്നീട് അവര്‍ പറയുന്നതെല്ലാം കള്ളമാണെന്ന് സ്ഥാപിക്കാനവുള്ള ശ്രമം തുടങ്ങി. അതിനു പിന്നാലെ, മാധ്യ സ്ഥാപനങ്ങളിലേക്ക് പോലീസിനെ അയച്ചു തുടങ്ങി. ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടാനും തുടങ്ങിയിരിക്കുന്നു. എന്നാല്‍, ഒരു കാര്യത്തില്‍ നിങ്ങള്‍ ശരിയുടെ മാധ്യമ സംസ്‌ക്കാരം വിളിച്ചു പറയുന്നുണ്ട്. പാര്‍ട്ടീ പത്രവും, പാര്‍ട്ടീ ചാനലും പറയുന്നതു മാത്രമാണ് സത്യമെന്ന്. ഇക്കാര്യത്തില്‍ എല്ലാ പാര്‍ട്ടീക്കാരും ഒരേ തട്ടിലാണെന്നതാണ് വസ്തുത. കാരണം, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം വാര്‍ത്താ ചനലും, പത്രങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ആ സ്ഥാപനങ്ങള്‍ക്കും-സ്ഥാപനങ്ങളിലെ മാ.പ്രകള്‍ക്കും സംരക്ഷണവും സുരക്ഷയും നല്‍കുന്നുമുണ്ട്. അരക്ഷിതാവസ്ഥയിലായിപ്പോയ മറ്റു മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരുമാണ്, ഇന്ന് ജീവിക്കാന്‍ ഏറെ പ്രയാസപ്പെടുന്നത്.

ഇവരുടെ സുരക്ഷയും ജോലി ചെയ്യാനുള്ള അവകാശവും ആരാണ് സംരക്ഷിക്കേണ്ടത്. ആരാണ് ഇവരെ വേട്ടയാടാന്‍ ഓടിക്കുന്നത്. വേട്ടക്കാരനും സംരക്ഷകനും ഒരാള്‍ തന്നെയാണ്. നീതി പ്രതീക്ഷിക്കേണ്ടതില്ല എന്ന സാമാന്യ യുക്തിയില്‍ ചോദിക്കാനുള്ളത്, ഇതാണ്. പത്രപ്രവര്‍ത്തക യൂണിയന്റെ ഇടപെടലുകള്‍ക്ക് പ്രസക്തിയുണ്ടോ. അവരുടെ രാഷ്ട്രീയം എന്താണ്. മാറി വരുന്ന സര്‍ക്കാരിന്റെ ചട്ടുകങ്ങളാണോ യൂണിയന്‍. അതോ, മാധ്യമ പ്രവര്‍ത്തനം തൊഴിലാക്കിയവരുടെ സംരക്ഷകരോ. മറുനാടന്‍ മലയാളി എന്ന യൂട്യൂബ് ന്യൂസ് ചാനലിനോട് വിയോജിപ്പുകള്‍ ഉണ്ടാകാം, എങ്കിലും ആ സ്ഥാപനത്തെ നശിപ്പിക്കാന്‍ നോക്കുന്നതിനെ ശക്തമായി ത്തു തോല്‍പ്പിക്കുക തന്നെ വേണം.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ സംരക്ഷിക്കണം. അവിടെ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്തു തെറ്റാണ് ചെയ്തത്. അവരുടെ വീടുകളില്‍ റെയ്ഡ് നടത്താന്‍, അവരുടെ സൈ്വരജീവിതത്തെ അസ്വസ്ഥപ്പെടുത്താന്‍ പാകത്തിന് എന്തു ദേശവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തിയത്. മാധ്യമ പ്രവര്‍ത്തനം പഠിച്ചിറങ്ങുന്നവര്‍ മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ കയറുമ്പോള്‍, മാധ്യമ സ്ഥാപനത്തിന്റെ രാഷ്ട്രീയവും, നിലപാടുകളും അനുസരിക്കേണ്ടി വരുമെന്നത് നഗ്നമായ സത്യമാണ്. അതൊരിക്കലും മാധ്യമ പ്രവര്‍ത്തകര്‍ ആഗ്രഹിച്ചു ചെയ്യുന്നതായിരിക്കില്ല.

ഓരോ മാനേജ്‌മെന്റുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓരോ മാധ്യമത്തിനും, ആ സ്ഥാപനം മുന്നോട്ടു വെയ്ക്കുന്ന നയവും, നിലപാടുകളുമുണ്ടാകും. അതനുസരിച്ച് ജോലി ചെയ്യാന്‍ നിയോഗിക്കപ്പെടുന്ന മാധ്യമ പ്രവര്‍ത്തകരെ ദ്രോഹികളായി മുദ്രകുത്തി വേട്ടയാടുമ്പോള്‍ കൈയ്യുംകെട്ടി നോക്കിയിരിക്കുകയോ, ഒരു പ്രമേയത്തിലോ, പ്രകടനത്തിലോ, പ്രസ്താവനയിലോ മാത്രം തങ്ങളുടെ പ്രതിഷേധം ഒതുക്കിക്കൊണ്ട്, ഇതില്‍ കൂടുതലൊന്നും ചെയ്യാനില്ലെന്നു പറയുന്നവരോ ആയിരിക്കരുത് പത്രപ്രവര്‍ത്തക യൂണിയന്‍ അടക്കമുള്ള സംവിധാനങ്ങള്‍. മാധ്യമ പ്രവര്‍ത്തകരും ഒരു വര്‍ഗമാണ്. സ്വ വര്‍ഗത്തിനു വേണ്ടിയുള്ള വര്‍ഗ സമരം എന്നത് ഇടതുപക്ഷ തത്വമാണ്. സമൂഹത്തില്‍ ഉണ്ടാകുന്ന എല്ലാ വിഷയങ്ങളും വാര്‍ത്തകളാണ്.

അത് ജനങ്ങളിലേക്കെത്തിക്കുന്ന ജോലിയാണ് മാധ്യമ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. പുറത്തു വരാതെ ഒളിപ്പിച്ചു കടത്തുന്ന വാര്‍ത്തകള്‍ ചിലര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കാറുമുണ്ട്. അത്തരം വാര്‍ത്തകള്‍ അന്തരീക്ഷത്തിലെത്തുമ്പോഴാണ് ചിലര്‍ക്ക് അസ്വസ്തതകള്‍ കൂടുന്നത്. മാധ്യമ വേട്ടയുടെ കാഠിന്യം വര്‍ദ്ധിക്കുമ്പോള്‍ മനസിലാക്കേണ്ട കാര്യമിതാണ്, സമൂഹത്തിന് ദോഷമാകുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു എന്നത്. ഇപ്പോള്‍, ഓണ്‍ലൈന്‍ മാധ്യമ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയയും മറുനാടന്‍ മലയാളി ചാനലിനെതിരേയുള്ള നടപടിയില്‍ പ്രതിഷേധിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ പോര്‍ട്ടലായ മറുനാടന്‍ മലയാളിയുടെ ഓഫീസ് റെയ്‌ഡെന്ന പേരില്‍ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് നടത്തിയത് മാധ്യമ വേട്ടയാടലെന്ന് ഓണ്‍ലൈന്‍ മാധ്യമ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ. സര്‍ക്കാരും പൊലീസും തീക്കൊള്ളികൊണ്ട് തലചൊറിയുകയാണ്. പത്രാധിപര്‍ കേസിലുള്‍പ്പെട്ടു എന്നതിന്റെ പേരില്‍ സ്ഥാപനത്തിലെ ജീവനക്കാരെയും മാധ്യമ പ്രവര്‍ത്തകരെയും വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല. മറുനാടന്‍ മലയാളി ജീവനക്കാരുടെ വീട്ടില്‍ അര്‍ധരാത്രി പോലും പോലീസ് പരിശോധന നടത്തുകയാണ്. അദ്ദേഹത്തിത്തിന്റെ സുഹൃത്തുക്കളെയും മാധ്യമ പ്രവര്‍ത്തകരെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് നല്ല പ്രവണതയല്ല.

മാധ്യമ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരു മാധ്യമ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ സ്തംഭിപ്പിക്കുന്ന വിധം പോലീസ് പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു. നിയമപരമായ നടപടികള്‍ക്ക് പിന്തുണ നല്‍കുന്നതിനൊപ്പം പോലീസിന്റെ നിയമ വിരുദ്ധ സമീപനത്തെ അംഗീകരിക്കാന്‍ ജനാധിപത്യ സമൂഹം തയ്യാറാകില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ഡിജിപിയും അടിയന്തരമായി ഇടപെടണം. നിയമപരമായ രീതിയിലുള്ള പോലീസ് നടപടികളെ കോം ഇന്‍ഡ്യ എതിര്‍ക്കില്ല. രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തോട് പരിപൂര്‍ണ വിശ്വാസമുള്ളവരാണ് മാധ്യമ പ്രവര്‍ത്തകര്‍.

എന്നാല്‍ നിയമവിരുദ്ധമായ പരിശോധനകള്‍ ശക്തമായി തന്നെ എതിര്‍ക്കും. കണ്ണൂരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇ എം രഞ്ജിത് ബാബുവിന്റെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കടന്നായിരുന്നു പരിശോധന നടത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ തീവ്രവാദികളെ പിടികൂടാനെന്ന പോലെ രണ്ടുവാഹനങ്ങളിലായെത്തിയ പൊലീസ് സംഘം രഞ്ജിത് ബാബുവിന്റെ വീടുവളയുകയും കുടുംബാംഗങ്ങളെ ഉള്‍പെടെ ഭീതിയിലാഴ്ത്തിക്കൊണ്ട് മണിക്കൂറുകളോളം പരിശോധന നടത്തി മാനസികമായി പീഡിപ്പിക്കുകയുമാണ് ചെയ്തത്.

തറവാട് വീട് കുത്തിതുറന്നും പൊലീസ് പരിശോധന നടത്തിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വീട്ടില്‍ പരിശോധന നടത്തുന്നതിന്റെ വീഡിയോ അനുമതിയില്ലാതെ പൊലീസ് ചിത്രീകരിച്ചത് എന്തിനാണെന്ന ചോദ്യവും ബാക്കിയാണ്. രഞ്ജിത് ഉപയോഗിച്ചുവരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ എടുത്തുകൊണ്ടു പോവുകയും ചെയ്തു. സമാനമായിരുന്നു മറുനാടന്‍ മലയാളിയുടെ മറ്റ് ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡിന്റെ പേരില്‍ പൊലീസ് കാട്ടിക്കൂട്ടിയത്. പത്തനംതിട്ടയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും മംഗളം ദിനപത്രം ലേഖകനുമായ ജി വിശാഖന്റെ വീട്ടില്‍ പൊലീസ് റെയിഡ് നടത്തുകയും മൊബൈല്‍ ഫോണ്‍ അടക്കം പിടിച്ചെടുക്കുകയും ചെയ്തു.

ഇത്തരത്തില്‍ ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളെ കള്ളക്കേസിന്റെ പേരില്‍ വേട്ടയാടുന്നത് ജനാധിപത്യവിരുദ്ധമായ നടപടിയാണ്. കേസിന്റെ ഭാഗമായി മറുനാടന്റെ പ്രധാന ഓഫീസുകള്‍ റെയിഡ് ചെയ്തത് മനസിലാക്കാം. എന്നാല്‍ സംസ്ഥാന വ്യാപകമായി തീവ്രവാദികള്‍ക്കെന്ന പോലെ നടത്തിയ റെയ്ഡും പരിശോധനയും നിയമപരമല്ല, പക വീട്ടലാണെന്ന് സംശയിക്കേണ്ടിവരും. സര്‍കാരിന്റെ ജിഹ്വകളായ മാധ്യമങ്ങള്‍ക്കെതിരെ ഇതിനെക്കാള്‍ വലിയ പരാതികളും കേസുകളും ഉണ്ടായപ്പോള്‍ കേരളം മുഴുവനുമുള്ള അവരുടെ ഓഫീസുകളില്‍ ഈ രീതിയില്‍ ഒരു റെയ്ഡും പരിശോധനയും നടന്നതായി കേട്ടറിവില്ല.

കൊലക്കേസിലടക്കം ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ പ്രതികളായപ്പോള്‍ കേരളം മുഴുവനുമുള്ള പാര്‍ടി ഓഫീസുകളില്‍ റെയ്ഡ് നടത്തുകയും ചെയ്തിട്ടില്ല. മാധ്യമ പ്രവത്തകര്‍ക്കെതിരെ കേസുണ്ടാകുമ്പോള്‍ മാത്രം ഇത്തരം റെയ്ഡുകള്‍ എങ്ങനെയുണ്ടാകുന്നുവെന്ന കാര്യം പ്രബുദ്ധ കേരളം ചര്‍ച ചെയ്യണം. മാധ്യമ സ്ഥാപനങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രതിപക്ഷ നേതാവിനും കോം ഇന്‍ഡ്യ കത്ത് നല്‍കും. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം നടത്താന്‍ സാഹചര്യം ഉണ്ടായില്ലെങ്കില്‍ അത് ജനാധിപത്യ വ്യവസ്ഥിതിക്ക് തന്നെ വെല്ലുവിളി ഉയര്‍ത്തും. പൊലീസിന്റെയും സര്‍കാരിന്റെയും ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ പൊതുജനങ്ങളുടെ പിന്തുണയോടെ നേരിടുമെന്ന് കോം ഇന്‍ഡ്യ വ്യക്തമാക്കി.

നൂറുകണക്കിന് മാധ്യമ പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. നിരവധി കുടുംബങ്ങളാണ് മാധ്യമ പ്രവര്‍ത്തകരെ ആശ്രയിച്ച് കഴിയുന്നത്. കാടടച്ച് വെടിവെക്കുന്നത് പോലെയാണ് മാന്യമായി തൊഴിലെടുക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഇത്തരം നീക്കങ്ങള്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക് തെറ്റുപറ്റിയെങ്കില്‍ തിരുത്തണമെന്ന നിലപാട് തന്നെയാണ് കോം ഇന്‍ഡ്യയ്ക്ക് ഉള്ളത്. ഇത്തരം ഇടപെടല്‍ നടത്താന്‍ രാജ്യത്ത് നിയമ സംവിധാനങ്ങളും നിലവിലുണ്ട്. എന്നാല്‍ പൊലീസ് സംവിധാനങ്ങള്‍ ഉപയോഗിച്ച് വേട്ടയാടി മൗലിക അവകാശങ്ങളെ അടിച്ചോടിക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഭയപ്പെടുത്തി ഇല്ലാതാക്കാമെന്ന് ആരും കരുതരുതെന്നും കോം ഇന്ത്യ സംഘടന പറയുന്നു.