
ക്രമസമാധാനപാലനത്തിൽ പരാജയപ്പെട്ട മണിപ്പൂർ മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യം; മാറ്റില്ലെന്ന നിലപാടിൽ ബിജെപി
മണിപ്പുരിൽ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തുകയും, കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ ഇന്ത്യയൊന്നാകെ പ്രതിഷേധം ശക്തമാകുമ്പോഴും മുഖ്യമന്ത്രിയെ മാറ്റാൻ ബിജെപി തയ്യാറാവുന്നില്ല. എൻ. ബിരേൻ സിങ് തന്നെ മണിപ്പുർ മുഖ്യമന്ത്രിയായി തുടരുമെന്നാണ് വിവരം. ക്രൂരപീഡനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നുണ്ട്.മുഖ്യമന്ത്രിയെ മാറ്റുന്നത് സംബന്ധിച്ച് ചർച്ചകൾ ഒന്നും നടക്കുന്നില്ലെന്നും, പകരം മണിപ്പൂരിൽ ക്രമസമാധാനം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ബിജെപി പ്രതികരിച്ചു. നിലവിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. കുക്കി വംശജരുമായി ആഭ്യന്തര മന്ത്രി ഇന്ന് രാവിലെ സംസാരിക്കുകയും, എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. കേന്ദ്രം വിഷയത്തിൽ ഇടപെട്ടുകൊണ്ടിരിക്കുകയാണെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്.മേയ് മൂന്നിന് തുടങ്ങിയ കലാപത്തിൽ യാതൊരു നടപടിയും എടുക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രിക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും രൂക്ഷ വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു. ക്രമസമാധാനപാലനത്തിൽ മുഖ്യമന്ത്രിയും സർക്കാരും പരാജയപ്പെട്ടെന്നും അതിനാൽ അദ്ദേഹത്തെ മാറ്റണമെന്നുമാണ് ഇപ്പോൾ ഉയരുന്ന ആവശ്യം. ഇപ്പോൾ ഈ വിഡിയോ കൂടി പുറത്തുവന്നതോടെ എൻഡിഎയ്ക്കുള്ളിൽ തന്നെ മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ബിജെപിയുടേത്.