
മുസ്ലീം ലീഗ് ഡല്‍ഹി ആസ്ഥാനം; കേരളം നല്‍കിയത് 28.02 കോടി രൂപ
മുസ്ലീം ലീഗിന്റെ ഡല്‍ഹി ആസ്ഥാനത്തിന് കേരളം നല്‍കിയത് 28.02 കോടി രൂപ. 25 കോടിയായിരുന്നു ലക്ഷ്യം. ലക്ഷ്യമിട്ടതിനേക്കാള്‍ 3.02 കോടി രൂപയാണ് സംസ്ഥാന കമ്മിറ്റി അധികമായി സമാഹരിച്ചത്. പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരുന്നു ഫണ്ട് സമാഹരണം.
ജൂലൈ ഒന്ന് മുതല്‍ 31 വരെ നടന്ന കാമ്പയിനിലൂടെ കേരളത്തില്‍ നിന്നും 26.77 കോടി രൂപയാണ് സമാഹരിച്ചത്. പിന്നീട് ക്വാട്ട തികയ്ക്കാത്ത ഘടകങ്ങള്‍ക്ക് പണം അപ്ലോഡ് ചെയ്യാന്‍ ശനിയാഴ്ച്ച രാത്രി 10 വരെ സമയം നീട്ടി നല്‍കുകയായിരുന്നു. അതുകൂടി ചേര്‍ത്തപ്പോഴാണ് 28.02 കോടി രൂപയിലേക്ക് എത്തിയത്. മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം ശേഖരിച്ചത്. 10 കോടി രൂപ ജില്ലയില്‍ നിന്നും ശേഖരിച്ചു. അംഗത്വ ശരാശരിയുടെ അടിസ്ഥാനത്തിൽ കണ്ണൂരാണ് മുൻപിൽ.
ഫണ്ട് സമാഹരണത്തില്‍ മുന്നിലെത്തിയ ശാഖ, തദ്ദേശ, മണ്ഡലം, ജില്ലാ കമ്മിറ്റികളെ അനുമോദിക്കാന്‍ 19ന് വൈകിട്ട് കോഴിക്കോട് ലീഗ് ഹൗസില്‍ യോഗം ചേരും. ക്വാട്ട തികയ്ക്കാത്ത കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ നടപടിക്കും സാധ്യതയുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കുള്ള പണം കൂടിയാണ് ഈ ക്യാമ്പയിനിലൂടെ കണ്ടെത്തുന്നത്. നമ്പര്‍ 86, ദരിയാഗഞ്ച്, ന്യൂഡല്‍ഹി-2 എന്ന വിലാസത്തിലാണ് ലീഗിന്റെ അഖിലേന്ത്യാ ആസ്ഥാനമൊരുങ്ങുന്നത്. ഖാഇദെ മില്ലത്ത് സാംസ്‌കാരിക കേന്ദ്രമാണ് ആസ്ഥാന മന്ദിരമാവുക. പ്‌ളാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നവംബറില്‍ ഡല്‍ഹിയില്‍ മഹാറാലി സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യാനാണ് ലീഗ് നേതൃത്വം ആലോചിക്കുന്നത്.