
മണിപ്പൂര്‍ സംഭവത്തില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; പുറത്തുവന്ന ദൃശ്യങ്ങൾ ദുഃഖകരമാണെന്ന് ചീഫ് ജസ്റ്റിസ്
മണിപ്പൂരിൽ കുംകി യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ സുപ്രിംകോടതി സ്വമേധയാ കേസെടുത്തു. പ്രതികളെ പിടികൂടാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ കേന്ദ്ര-മണിപ്പൂർ സർക്കാരുകളോട് സുപ്രിം കോടതി ആവശ്യപ്പെട്ടു. ഒരാഴ്ചക്കുള്ളിൽ വിശദീകരണം നൽകണമെന്നാണ് ആവശ്യം. പുറത്ത് വന്ന ദൃശ്യങ്ങൾ ദുഃഖകരമാണെന്നും കടുത്ത നടപടികൾ ഉണ്ടാകണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ‘സ്ത്രീകളെ നഗ്‌നരായി നടത്തിയത് ജനാധിപത്യ സമൂഹത്തിൽ സാധ്യമാകാത്തതാണ്. സാമുദായിക കലഹങ്ങളുടെ മേഖലയിൽ സ്ത്രീകളെ ഉപകരണമായി ഉപയോഗിക്കുകയാണ്. ഇത് ഭരണഘടനാ ലംഘനമാണ്. ഈ ദൃശ്യങ്ങള്‍ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ജനാധിപത്യത്തിന് എതിരാണ്. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ഞങ്ങൾ നടപടിയെടുക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.കേസിൽ അടുത്ത വെള്ളിയാഴ്ച വാദം കേള്‍ക്കും. അതേസമയം, മണിപ്പൂരിൽ നടക്കുന്ന സംഭവ വികാസങ്ങളിൽ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. അക്രമങ്ങൾ നടക്കുന്നത് മണിപ്പൂരിൽ ആണെങ്കിലും അപമാനിക്കപ്പെടുന്നത് ഇന്ത്യയാണെന്നും തൻ്റെ ഹൃദയം ദുഃഖം കൊണ്ടും ദേഷ്യം കൊണ്ടും നിറയുകയാണെന്നും പ്രധാനമന്ത്രി വിശദമാക്കി.