
പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കട്ജു
വിദ്യാർഥികളുടെ ജീവിതം വെച്ചാണ് കളിക്കുന്നത്
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി മുൻ ജസ്റ്റിസ് മാർകണ്ഡേയ കട്‌ജു. മലപ്പുറം മണ്ഡലത്തിൽ എസ്എസ്എൽസിയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ‘വിജയത്തിളക്കം’ പരിപാടിയിൽ വെച്ചായിരുന്നു കട്‌ജുവിന്റെ പ്രതികരണം. സ്പീക്കർ എ.എൻ. ഷംസീറിനെ വേദിയിലിരുത്തിയായിരുന്നു വിമർശനം. ‘‘കുട്ടികൾക്ക് പഠിക്കാനുള്ള അവസരമൊരുക്കാനായില്ലെങ്കിൽ സർക്കാർ പിന്നെ എന്താണു ചെയ്യുന്നത്. പ്രശ്നം പരിഹരിക്കാൻ കഴിയാത്തവർ രാജിവച്ച് വീട്ടിൽ പോകണം. വിദ്യാർഥികളുടെ ജീവിതം വച്ചാണ് കളിക്കുന്നത്. എന്നിട്ടും നിങ്ങൾ സ്പീക്കറായും മുഖ്യമന്ത്രിയായും ഇരിക്കുന്നു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ ഭരണകക്ഷിക്കെതിരെ പ്രചാരണത്തിനിറങ്ങും’’ – കട്ജു വ്യക്തമാക്കി.മലബാർ മേഖലയിൽ തുടർപഠനത്തിന് അർഹത നേടിയ ആയിരക്കണക്കിനു വിദ്യാർഥികളാണ് പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാതെ പുറത്തുനിൽക്കുന്നത്. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് അടക്കമുള്ള കക്ഷികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രവേശന മാനദണ്ഡങ്ങളിലെ പാളിച്ചകൾ മൂലം എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ ഗ്രേഡ് ലഭിച്ചവർക്കുപോലും ഇഷ്ടപ്പെട്ട സ്ട്രീമിൽ പ്രവേശനം ലഭിക്കാത്ത അവസ്ഥയാണ്. സീറ്റുക്ഷാമം ഏറ്റവും രൂക്ഷമായ മലപ്പുറം ജില്ലയിൽ 81,022 അപേക്ഷകരിൽ 34,183 പേർക്കേ ഇതുവരെ അലോട്മെന്റ് ലഭിച്ചിട്ടുള്ളൂ. 46,839 പേർ ഇപ്പോഴും പ്രവേശനത്തിനായി കാത്തിരിക്കുകയാണ്.