
മലയാളചിത്രം ജയിലറിന് തിയറ്ററുകള്‍ നിഷേധിച്ചു; ഒറ്റയാള്‍ സമരത്തിനൊരുങ്ങി സംവിധായകൻ
ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ‘ജയിലര്‍’ സിനിമയ്ക്ക് തിയറ്ററുകള്‍ നിഷേധിച്ചെന്ന പരാതിയുമായി സംവിധായകന്‍ സക്കീര്‍ മഠത്തില്‍. ഇതിനെതിരെ നാളെ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ഫിലിം ചേമ്പറിന് മുന്നിൽ ഒറ്റയാൾ സമരം നടത്തുമെന്ന് സംവിധായകൻ അറിയിച്ചു. തമിഴ് സിനിമകളുടെ ആധിപത്യത്തിനിടയിൽ മലയാള സിനിമകള്‍ക്ക് ശ്വാസം മുട്ടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജയിലര്‍ എന്ന പേരില്‍ തമിഴ്, മലയാളം സിനിമകള്‍ ഒരേ ദിവസം റിലീസ് ചെയ്യുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത തമിഴ് ചിത്രവും ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത മലയാള സിനിമയുമാണ് ആഗസ്ത് 10ന് തീയറ്ററിൽ എത്തുന്നത്. പേരിനെ ചൊല്ലി രണ്ടു സിനിമയുടെയും നിര്‍മാതാക്കള്‍ തമ്മിലുള്ള തര്‍ക്കം ഇപ്പോൾ കോടതിയിൽ നടക്കുകയാണ്.
സക്കീര്‍ മഠത്തിൽ പങ്കുവെച്ച കുറിപ്പ്
“ഹായ്, ഞാൻ ജയിലർ സിനിമയുടെ സംവിധായകനാണ്. സക്കീർ മഠത്തിൽ. ധ്യാൻ ശ്രീനിവാസൻ നായകനായ എന്റെ സിനിമയ്ക്ക് തിയറ്ററുകൾ നിഷേധിച്ച വിവരം നിങ്ങൾ അറിഞ്ഞു കാണുമല്ലോ. അതിന് എതിരെ ഇന്ന് വൈകിട്ട് 3 മണിക്ക് എം ജി റോഡിലുള്ള ഫിലിം ചേമ്പറിന് മുന്നിൽ ഞാൻ ഒറ്റയാൾ സമരം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. തമിഴ് സിനിമകളുടെ ആധിപത്യത്തിനിടയിൽ മലയാള സിനിമ ശ്വാസം മുട്ടുന്നു, നമുക്കും വേണ്ടേ റിലീസുകൾ എന്നിങ്ങനെയുള്ള കാര്യങ്ങളെ ഊന്നിക്കൊണ്ടാണ് സമരം. ഈ വിവരം ഇവിടെ ഉള്ള സിനിമ സ്നേഹികളുടെ മുന്നിലേക്ക് അറിയിക്കാൻ വന്നതാണ്. നന്ദി”