
കേന്ദ്രസർക്കാർ അഗ്നിപഥ് പദ്ധതി പരിഷ്‌കരിക്കുന്നു
50 ശതമാനം അഗ്നിവീരുകളെ സ്ഥിരപ്പെടുത്തും
അഗ്നിപഥ് പദ്ധതിയുടെ സേവന വ്യവസ്ഥ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി നാലു വര്‍ഷം സേവനം പൂര്‍ത്തിയാക്കുന്നവരില്‍ 25 ശതമാനം പേരെ നിലനിര്‍ത്തുക എന്നത് 50 ശതമാനമായി ഉയർത്തും. 75 ശതമാനം പേരെ ഒഴിവാക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് കൂടാതെ ഓരോ വര്‍ഷവും 60,000 സൈനികര്‍ സൈന്യത്തില്‍ നിന്ന് വിരമിക്കുന്നത് കൂടി പരിഗണിച്ചാണ് അഗ്നിപഥ് സേനാംഗങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ നിലനിര്‍ത്താന്‍ തീരുമാനിച്ചത്.
അതേസമയം പരിശീലന കാലാവധി പൂര്‍ത്തിയാക്കാതെ മടങ്ങിപോകുന്നവരിൽ നിന്ന് അതുവരെയുള്ള ചെലവ് ഈടാക്കാനും പ്രതിരോധ മന്ത്രാലയം ആലോചിക്കുന്നുണ്ട്. കരസേനയില്‍ നിന്ന് നിരവധിപ്പേര്‍ പരിശീലനം പൂര്‍ത്തിക്കാതെ മടങ്ങിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് തടയാനാണ് പുതിയ തീരുമാനം. 2022ലാണ് കേന്ദ്ര സര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി കൊണ്ടുവന്നത്. ഇതുവരെ രണ്ടു ബാച്ചുകളിലായി 40,000 അഗ്നിവീരുകളാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യ ബാച്ചിനെ ഡിസംബറിലും രണ്ടാം ബാച്ചിനെ ഫെബ്രുവരിയിലുമാണ് തെരഞ്ഞെടുത്തത്.