ganesh-kumar-ldf-ministers-mla

കെ.ബി. ഗണേഷ് കുമാര്‍ പുറത്തേക്കോ: തഴയാന്‍ വഴി തേടി സി.പി.എം

  • പി.എ. മുഹമ്മദ് റിയാസിനെ ആക്ഷേപിച്ചതും മന്ത്രിമാരെ എല്‍.ഡി.എഫില്‍ കുറ്റപ്പെടുത്തിയതും കാരണങ്ങള്‍
  • മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിനെ തള്ളിയതും വിരോധത്തിന് കാരണമായി

സ്വന്തം ലേഖകന്‍

എം.എല്‍.എ കെ.ബി. ഗണേഷ് കുമാറിനെ പൂര്‍ണ്ണമായി മടുത്ത എല്‍.ഡി.എഫ് പുറത്തേക്കുള്ള വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്. പുറത്താക്കാതെ സ്വയം പുറത്തു പോകുമെന്ന വിശ്വസത്തിലാണ്, വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നത്. മുന്നണി മര്യാദ പോലും കാണിക്കാതെ, മന്ത്രിമാരെ പഴി പറയുന്നതിലും, എന്തിന് മുഖ്യമന്ത്രിയുടെ മരുമകനായ മുഹമ്മദ് റിയാസിനെ വരെ ആക്ഷേപിക്കുന്ന തരത്തില്‍ ഇടതുമുന്നണിയിലെ വലതുപക്ഷ എം.എല്‍എ ആയി മാറിയിരിക്കുകയാണ് ഗണേഷ് കുമാര്‍. ഇത് ഇടതുമുന്നിണിക്കും മന്ത്രിമാര്‍ക്കും സി.പി.എമ്മിനും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസ് ബിയുടെ ഏക അംഗവും ഗണേഷ്‌കുമാറാണ്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് പത്തനാപുരം എം.എല്‍.എ ഇടതുമുന്നണിയിലെ വല്യേട്ടനായ സിപിഎമ്മിന്റെ കണ്ണിലെ കരടായത്. ഇടതുമുന്നണി യോഗത്തില്‍ മന്ത്രിമാര്‍ക്കെതിരെ തുറന്നടിച്ചതിന്റെ ഹാങോവര്‍ മാറുന്നതിന് മുമ്പുതന്നെ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ പറഞ്ഞതാണ് കെ.ബി. ഗണേഷ് കുമാറിന് വിനയായത്. ഇനിവരുന്ന ഇടതു മുന്നണി യോഗത്തില്‍ ഗണേഷിന്റെ പ്രസ്താവനകളില്‍ സി.പി.എം അതൃപ്തി രേഖപ്പെടുത്താനിടയുണ്ട്. ഇത്തരം പ്രസ്താവനകളില്‍ നിന്ന് പരോക്ഷമായെങ്കിലും വിലക്കാന്‍ ശ്രമമുണ്ടാകുയും ചെയ്യും. ഇടതു പക്ഷത്തിന്റെ പൊതുനിയമങ്ങള്‍ മുന്നണിയിലെ കക്ഷികള്‍ ഒന്നാകെ അനുസരിക്കണമെന്ന അപ്രഖ്യാപിത നിയമമുണ്ടെന്നിരിക്കെ ഗണേഷ് കുമാര്‍ നടത്തുന്ന പ്രസ്താവനകള്‍ അദ്ദേഹത്തെ മുന്നണിക്ക് പുറത്തേക്കുള്ള വഴി തുറക്കുമെന്നാണ് കരുതപ്പെടുന്നത്.

ഗണപതി മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിനെ പരസ്യമായി തള്ളി പറഞ്ഞ ഗണേഷ്, പൊതുമരാമത്ത് വകുപ്പ് മന്ത്രിയും പിണറായി വിജയന്റെ മരുമകന്‍ കൂടിയായ പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി വിമര്‍ശിച്ചത് ഇടത് നേതൃത്വത്തെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. പൊതു വേദിയിലെ ഈ വിമര്‍ശനം പാര്‍ട്ടിയെ മൊത്തത്തില്‍ മോശമായി ബാധിച്ചുവെന്നാണ് സിപിഎം വിലയിരുത്തല്‍. അതിനാല്‍ തന്നെ പൊതുമരാമത്തിനെ വിമര്‍ശിക്കുന്നവര്‍ പാര്‍ട്ടി ശത്രുക്കളാണെന്ന സന്ദേശം നല്‍കും. പത്തനാപുരം ബ്ലോക്കില്‍ 100 മീറ്റര്‍ റോഡ് പോലും ഈ വര്‍ഷം പി ഡബ്ല്യുഡി അനുവദിച്ചിട്ടില്ല. മുന്‍ മന്ത്രി ജി സുധാകരന്‍ സ്നേഹവും പരിഗണനയും നല്‍കിയിരുന്നു. റോഡ് ഉദ്ഘാടന ചടങ്ങില്‍ ഫണ്ട് അനുവദിച്ച ജി സുധാകരന്റെ ചിത്രം വയ്ക്കാതിരുന്ന സംഘാടകരെ ഗണേശ് വിമര്‍ശിക്കുകയും ചെയ്തു. പത്തനാപുരത്ത് ഈസ്റ്റ്- കോക്കുളത്ത് ഏല-പട്ടമല റോഡിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പൊതുമരാമത്ത് മന്ത്രിയെ ഗണേശ് പരസ്യമായി വിമര്‍ശിച്ചത്.

പൊതുമരാമത്ത് മന്ത്രിയെന്ന നിലയില്‍ റിയാസിനെ സുധാകരന് മുകളിലേക്ക് കൊണ്ടു വരാനും മുന്നണിയില്‍ നീക്കം നടക്കുന്നുണ്ട്. ഇതാണ് ഗണേശ് ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നതും. ജി സുധാകരനാണ് പത്തനാപുരത്ത് ഈസ്റ്റ്- കോക്കുളത്ത് ഏല-പട്ടമല റോഡിന് പണം അനുവദിച്ചത്. അദ്ദേഹത്തിനുള്ള നന്ദി കൈയടിച്ച് അറിയിക്കണം. പോസ്റ്റില്‍ മന്ത്രി റിയാസിന്റെ പടം വച്ച സ്ഥാനത്ത് യഥാര്‍ത്ഥത്തില്‍ ജി സുധാകരന്റെ പടമായിരുന്നു വെക്കേണ്ടിയിരുന്നത്. ഫലത്തില്‍ വേദിയില്‍ റിയാസിനെ എല്ലാ അര്‍ത്ഥത്തിലും തൃണവല്‍ക്കരിക്കുകയായിരുന്നു ഗണേശ്. ഇതോടെ വരുന്ന മന്ത്രി സഭാ പുനഃസംഘടനയില്‍ ഗണേഷ് ഉണ്ടാവില്ല എന്ന് വേണം കരുതാന്‍. ഇങ്ങനെവന്നാല്‍ മുന്നണി വിടാന്‍ ഗണേഷ് കുമാര്‍ തയ്യാറായേക്കും.

അങ്ങനെയെങ്കില്‍ ഗണേഷിനെ മുന്നണിയിലെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയേക്കും. സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ഗണപതി പരാമര്‍ശവിവാദത്തില്‍ എന്‍എസ്എസിനൊപ്പമായിരുന്നു കെ.ബി. ഗണേഷ്‌കുമാര്‍ എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. മുന്നണി മാറ്റത്തിന് ഗണേഷിനെ പ്രേരിപ്പിക്കാന്‍ ഇതും അനുകൂല ഘടകമാകുമെന്നാണ് കരുതപ്പെടുന്നത്.

Leave a Reply

Your email address will not be published.

uts-app-money -transaction Previous post യു.ടി.എസ് ആപ്പ്’: ദൂരപരിധി ഇല്ലാതാക്കി; ഏത് സ്റ്റേഷനിൽനിന്നുള്ള ടിക്കറ്റും ഇനി എവിടെനിന്നും എടുക്കാം
chathunni-master-cpm-finance-cureption Next post CPMന്റെ സാമ്പത്തിക സത്യസന്ധത: പാര്‍ട്ടിയില്‍ നിന്നും ചാത്തുണ്ണി മാസ്റ്ററെ പുറത്തിക്കിയ ‘മാസ്റ്റര്‍ കാര്‍ഡ്’