
കനത്ത മഴയിൽ ഹിമാചലിൽ മിന്നൽ പ്രളയം; മുംബൈയിൽ വെള്ളപ്പൊക്കം, ഉത്തരാഖണ്ഡിൽ ദേശീയപാത ഒലിച്ചുപോയി
കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ മണാലിയിലും കുളുവിലും മിന്നൽ പ്രളയം ഉണ്ടായി. ഉത്തരാഖണ്ഡിലെ ഗൈർസെയ്ൻ- കർൺപ്രയാഗ് ദേശീയ പാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്നും കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.ബുധനാഴ്ച മണ്ണിടിച്ചിലുണ്ടായ മഹാരാഷ്ട്രയിലെ റായിഗഡിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. താനേ, പാൽഗർ, റായിഗഡ്, പൂനെ തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നും കനത്ത മഴ തുടരുമെന്നാണ് പ്രവചനം. നവീ മുംബൈയിലും ഗുജറാത്തിലെ ദ്വാരക ജില്ലകളിലും വെള്ളപ്പൊക്കം രൂക്ഷമായി. മുംബൈയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.മഴ മുന്നറിയിപ്പിനെ തുടർന്ന് തെലങ്കാനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശിൽ ഗോദാവരി നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന സർക്കാർ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി. ഒഡീഷയിലെ മൽക്കൻഗിരി ജില്ലയിലും വെള്ളപ്പൊക്കത്തിന് സമാനമായ അവസ്ഥയാണ്.