
വാടക കൊടുത്തില്ല, പാർട്ടി ഓഫീസ് കോടതി ഒഴിപ്പിച്ചു, പൂട്ട് തകർത്ത് അകത്തു കയറി സിപിഐ പ്രവർത്തകർ
എഴുമറ്റൂരിൽ കോടതി ഒഴിപ്പിച്ച പാർട്ടി ഓഫീസിൽ പൂട്ട് തകർത്ത് പാർട്ടി പ്രവർത്തകർ അകത്തു കയറി. സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസ് ആണ് തിരുവല്ല മുൻസിഫ് കോടതി ഇടപെട്ട് ഒഴിപ്പിച്ചത്. വാടക നൽകാത്തതിനെ തുടർന്നാണ് ഉടമ കോടതിയെ സമീപിച്ചത്. 2021 നൽകിയ കേസിലാണ് ഇപ്പോൾ ഉടമയ്ക്ക് അനുകൂലമായി വിധി വന്നത്. ഇത് പ്രകാരം ഇന്നലെയാണ് ഒഴിപ്പിച്ച് കോടതി ഉത്തരവ് പതിച്ച് ഓഫീസ് താഴിട്ട് പൂട്ടിയത്.
നേരത്തെ വാടക നൽകാത്തതും കട വാങ്ങാനുള്ള കരാറിൽ ഒപ്പിട്ട് അത് ലംഘിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു ഉടമയായ പ്രദീപ് കോടതിയെ സമീപിച്ചത്. 2021 മുതൽ നടക്കുന്ന കേസിലായിരുന്നു ഉടമയ്ക്ക് അനുകൂലമായി വിധി വന്നത്. എന്നാൽ വിധി നടപ്പിലാക്കി പിറ്റേ ദിവസം തന്നെ കോടതി ഉത്തരവ് പ്രകാരമുള്ള പൂട്ട് തകർത്ത്, മറ്റൊരു പൂട്ടിടുകയും ഓഫീസ് തുറന്നു പ്രവർത്തിക്കുകയും ആയിരുന്നു എന്നാണ് ആരോപണം.
കോടതി നടപടികൾ ഒന്നും തങ്ങൾ അറിഞ്ഞിട്ടില്ലെന്ന് സിപിഐ വിശദീകരണം. നോട്ടീസ് നൽകിയിരുന്നില്ലെന്നും, കേസിനെ കുറിച്ചോ മറ്റോ ഒന്നും അറിയില്ലെന്നുമാണ് സിപിഐ വിശദീകരിക്കുന്നത്. എന്നാൽ നോട്ടീസ് അടക്കം പതിച്ച ഓഫീസാണ് സിപിഐ പ്രവർത്തകർ തുറന്നതെന്ന് ഉടമയും പറയുന്നു. അതേസമയം സഭവത്തിൽ സിപിഐ ലോക്കൽ സെക്രട്ടറി അടക്കമുള്ളവർക്കെതിരെ കേസെടുത്ത് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന പൊലീസ് അറിയിച്ചിട്ടുണ്ട്.