
പനി ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; ആശുപത്രിക്കെതിരെ പരാതി നൽകി കുടുംബം
പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം. മണര്‍കാട് സ്വദേശിയായ ജോഷ് എബിയാണ് കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്ന് ആരോപിച്ച് കുടുംബം ആരോഗ്യം മന്ത്രിക്ക് പരാതി നല്‍കി.
മണര്‍കാട് പത്താഴക്കുഴി സ്വദേശിയായ എബിയുടെയും ജോന്‍സിയുടെയും മകനാണ് ജോഷ്. പനി ബാധിച്ച് മെയ് 11 നാണ് ജോഷിനെ മെഡിക്കല്‍ കോളജിന്റെ ഭാഗമായ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കൊവിഡാനന്തര രോഗമാണെന്നായിരുന്നു ആദ്യ നിഗമനം. പിന്നീട് രോഗം മൂർച്ഛിച്ചതോടെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 29നാണ് ഇന്‍ഫ്‌ളിക്‌സിമാബ് എന്ന തീവ്രത കൂടിയ മരുന്ന് കുഞ്ഞിന് കുത്തിവെച്ചത്. ഈ മരുന്ന് ഹൃദയാഘാതത്തിന് കാരണമാകുമെന്ന് അറിഞ്ഞിട്ടും കൃത്യമായ നിരീക്ഷണം നടത്തിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
അതേസമയം മരിച്ച കുട്ടിക്ക് ഗുരുതരമായ ഹൃദ്രോഗം ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ചികിത്സാപിവ് സംഭവിച്ചിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.