
6 വയസുകാരനെ പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; 19 കാരനെ അറസ്റ്റ് ചെയ്തു
ആറ് വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരനെ അറസ്റ്റ് ചെയ്തു. ധർമ്മപുരി സ്വദേശി എം പ്രകാശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 16ന് കാണാതായ കുട്ടിയുടെ മൃതദേഹം ഉപയോഗശൂന്യമായ ഓവർഹെഡ് വാട്ടർ ടാങ്കിൽ നിന്നായിരുന്നു കണ്ടെത്തിയത്.തമിഴ്നാട് കൃഷ്ണപുരത്തിനടുത്തുള്ള ഗ്രാമത്തിലാണ് ആറ് വയസുകാരനെ കാണാതായത്. തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. എം പ്രകാശിൻ്റെ സംശയാസ്പദമായ പെരുമാറ്റം കണ്ട പൊലീസ് ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും, ഒടുവിൽ ഇയാൾ കുറ്റം സമ്മതിക്കുകയുമായിരുന്നു.പ്രകാശ് കുട്ടിയുമായി സൗഹൃദത്തിലായിരുന്നെന്നും, പലപ്പോഴും ചോക്ലേറ്റുകളും ഐസ് ക്രീമുകളും വാങ്ങിക്കൊടുത്തിരുന്നുവെന്നും പോലീസ് പറഞ്ഞു. ജൂലൈ 16 ന് വാട്ടർ ടാങ്കിനടുത്തേക്ക് കുട്ടിയെ കൊണ്ടുപോയ പ്രതി അവിടെ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇതിനിടെ കുട്ടി കരയാൻ തുടങ്ങിയതോടെ പരിഭ്രാന്തനായ പ്രകാശ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കൈകളും കാലുകളും ബന്ധിച്ച ശേഷം മൃതദേഹം ടാങ്കിൽ ഉപേക്ഷിച്ചു.ഇതിനിടെ കൊലപാതകിക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബവും സുഹൃത്തുക്കളും ബന്ധുക്കളും റോഡ് ഉപരോധിച്ചു. ശിക്ഷയിൽ ഇളവ് നൽകില്ലെന്ന് പോലീസ് ഉറപ്പ് നൽകിയതിന് ശേഷമാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്. പ്രകാശനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.