
ഇന്ത്യൻ ടീമിൽ പരസ്‌പര സൗഹൃദമില്ല, സഹതാരങ്ങൾ മാത്രം; ആർ അശ്വിൻ
ടെസ്‌റ്റ് ക്യാപ്‌റ്റൻ സ്ഥാനം ലഭിക്കാത്തതില്‍ പരാതിയില്ല
ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ സൗഹൃദവും സഹകരണവും ഇല്ലെന്ന് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ പ്രതികരിക്കുകയായിരുന്നു അശ്വിന്‍. ടീം അംഗങ്ങള്‍ പരസ്പരം സഹപ്രവര്‍ത്തര്‍ മാത്രമാണിപ്പോഴെന്നും ഓരോ സ്ഥാനത്തിനായും ടീമിനുള്ളില്‍ കടുത്ത മത്സരമാണെന്നും അശ്വിന്‍ പറഞ്ഞു.
”ഒരു കാലത്ത് ക്രിക്കറ്റ് കളിക്കുമ്പോള്‍ സഹതാരങ്ങളെല്ലാം സുഹൃത്തുക്കളായിരുന്നു. ഇപ്പോള്‍ അവര്‍ വെറും സഹപ്രവര്‍ത്തകര്‍ മാത്രമാണ്. ഇതു തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മറ്റൊരാളെ ചവിട്ടി താഴ്ത്തി സ്വയം മുന്നേറാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്” – അശ്വിന്‍ പറഞ്ഞു.
”താരങ്ങള്‍ പരസ്പരം കാര്യങ്ങള്‍ പങ്കുവയ്ക്കുന്നാണ് ടീമിനു നല്ലതെങ്കിലും അങ്ങനെയൊന്നും ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ സംഭവിക്കുന്നില്ല. ടീം ഇന്ത്യയില്‍ ഇപ്പോള്‍ ഓരോരുത്തരും ഒറ്റയ്ക്കുള്ള യാത്രയിലാണ്. വാസ്തവത്തില്‍, കാര്യങ്ങള്‍ പരസ്പരം പങ്കുവെച്ചാല്‍ ക്രിക്കറ്റ് കൂടുതല്‍ മെച്ചപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ അതൊന്നും ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ സംഭവിക്കുന്നില്ല. നിങ്ങളുടെ സഹായത്തിനായി ആരും വരില്ല. ഇതൊരു ഒറ്റപ്പെട്ട യാത്രയാണ്.” – അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
ടെസ്റ്റ് ബോളര്‍മാരുടെ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തായിട്ടും ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ പ്ലേയിങ് ഇലവനില്‍ സ്ഥാനം നേടാന്‍ അശ്വിനു സാധിച്ചില്ല. ഓവലില്‍ നടന്ന ഫൈനലില്‍ പേസര്‍ ഉമേഷ് യാദവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതോടയാണ് അശ്വിനു സ്ഥാനം നഷ്ടമായത്. ഈ തീരുമാനത്തിന്റെ പേരില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ഏറെ വിമര്‍ശനം നേരിടേണ്ടി വന്നു. ഫൈനലില്‍ ഓസീസിനെതിരെ ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടിയും വന്നു.