
ലൈംഗികാതിക്രമക്കേസിൽ ബ്രിജ് ഭൂഷന് കോടതി സമൻസ് അയച്ചു; ജൂലൈ 18ന് ഹാജരാകാൻ നിർദേശം
ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിന് സമൻസ് അയച്ച് ഡൽഹി റോസ് അവന്യൂ കോടതി. വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമക്കേസിൽ ജൂലൈ 18 ന് ഹാജരാകാനാണ് നിർദേശിച്ചിരിക്കുന്നത്. ബ്രിജ്ഭൂഷനെ കൂടാതെ ഡബ്ല്യുഎഫ്‌ഐയുടെ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു വിനോദ് തോമറോടും കോടതി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികൾക്കെതിരെ നടപടിയെടുക്കാൻ മതിയായ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി. റോസ് അവന്യൂ കോടതിയിലെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഹർജീത് സിംഗ് ജസ്പാലാണ് ഇരുവരോടും ഹാജരാകാന്‍ ഉത്തരവിട്ടത്. ഏപ്രില്‍ 21-നായിരുന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അടക്കമുള്ള ഏഴ് വനിത ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.വലിയ പ്രക്ഷോഭത്തിനും ബഹളത്തിനും ശേഷം ലൈംഗികാതിക്രമം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ബ്രിജ് ഭൂഷനെതിരെ ഡൽഹി പൊലീസ് ജൂൺ 15 ന് കുറ്റപത്രം സമർപ്പിച്ചിരുന്നു. പിന്നീട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും പിതാവും ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കുകയും പുതിയ മൊഴി നല്‍കുകയും ചെയ്തിരുന്നു.