
കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; നരഹത്യാ കേസ് നിലനിൽക്കില്ലെന്ന വാദം സുപ്രിംകോടതി തള്ളി
മാധ്യമ പ്രവർത്തകനായ കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ നരഹത്യാ കേസ് നിലനിൽക്കുമെന്ന് സുപ്രിംകോടതി. ഹൈക്കോടതി വിധിക്കെതിരെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ നൽകിയ ഹർജി കോടതി തള്ളി. മദ്യപിച്ചു വാഹനം ഓടിച്ചതിനു തെളിവില്ല എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കോടതിയിൽ വാദിക്കാം. തെളിവുകൾ നിലനിൽക്കുമോ ഇല്ലയോ എന്ന് വിചാരണ കോടതിയിൽ തെളിയട്ടെയെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
വിചാരണ നടക്കേണ്ട കേസാണിതെന്ന് ചൂണ്ടിക്കാട്ടിയ സുപ്രിംകോടതി, വേഗത്തിൽ വാഹനം ഓടിച്ചത് നരഹത്യ ആകില്ലെന്ന വാദം തള്ളി. ഇതൊരു സാധാരണ മോട്ടോർ വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നും, തനിക്കെതിരെയുള്ള കേസിന് പിന്നിൽ വലിയ രീതിയിലുള്ള മാധ്യമ സമ്മർദമുണ്ടെന്നുമായിരുന്നു ശ്രീറാമിന്റെ വാദം. നരഹത്യാക്കുറ്റം ചുമത്താം എന്നുള്ള ഹൈക്കോടതിയുടെ വിധി തെളിവുകളുടെ അടിസ്ഥാനത്തിൽ അല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.