
കോളജിൽ പഠിക്കുന്ന മകൾ എബിവിപി പ്രവർത്തകർക്ക് പിരിവ് നൽകിയില്ല; റിട്ടയേർഡ് എസ്ഐയുടെ വീടിനുനേരേ ഗുണ്ടാ ആക്രമണം
റിട്ടയേർഡ് എസ്ഐയുടെ വീടിനുനേരേ ഗുണ്ടാ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിൻകര അമരവിള സ്വദേശി അനിൽകുമാറിന്റെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെ രണ്ടരയോടെ ആക്രമണമുണ്ടായത്. മൂന്ന് ബൈക്കുകളിലായെത്തിയ ഗുണ്ടാ സംഘം വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ പൂർണമായി അടിച്ചു തകർക്കുകയും ചെയ്തു. അക്രമികൾ അനിൽകുമാറിനെയും കുടുംബത്തെയും അസഭ്യം പറഞ്ഞശേഷമാണ് മടങ്ങിയത്.
ധനുവച്ചപുരം കോളേജിൽ പഠിക്കുന്ന മകളും എബിവിപി പ്രവർത്തകരും തമ്മിലുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് അനിൽകുമാർ ആരോപിക്കുന്നു. മകൾ എബിവിപി പ്രവർത്തകർക്ക് പിരിവ് നൽകിയില്ലെന്നും അവർക്കൊപ്പം പ്രകടനത്തിനും മറ്റും പോയില്ലെന്നും അദ്ദേഹം പറഞ്ഞു. നിന്റെ അച്ഛൻ റിട്ടയർ ചെയ്തോയെന്ന് മകളോട് എബിവിപി പ്രവർത്തകർ പലപ്പോഴും ചോദിച്ചിട്ടുണ്ടെന്നും, ഈ ദേഷ്യമാണ് ആക്രമണത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അനിൽകുമാർ വ്യക്തമാക്കി.