
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മുൻ മന്ത്രി കെ. ബാബു എം എൽ എയുടെ അനുശോചന കുറിപ്പ്
എന്നും ജനങ്ങൾക്കിടയിൽ ജീവിക്കുവാൻ ആഗ്രഹിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. അരോടും വ്യക്തിവിരോധമോ കാലുഷ്യമോ ഇല്ലാതെ ജനങ്ങളെ ചേർത്തു പിടിക്കുവാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞു. സംസ്ഥാനത്തിൻ്റെ വികസന പദ്ധതികൾക്ക് വേണ്ടി
പ്രവർത്തിച്ചപ്പോഴും സാധാരണക്കാർക്ക് സാന്ത്വനം നൽകാൻ ശ്രമിച്ചു. അദ്ദേഹത്തിൻ്റെ വേർപാട് രാഷ്ട്രീയത്തിന് അതീതമായി കേരളത്തിലെ ഓരോ കുടുംബത്തിൻ്റെയും ദു:ഖമാണ്. അദ്ദേഹം സൃഷ്ടിച്ച ശൂന്യത പെട്ടെന്നൊന്നും നികത്താനാവില്ല. ആൾക്കൂട്ടം ജീവവായുവായ ഉമ്മൻ ചാണ്ടി ഭരണ രംഗത്ത് ജനങ്ങൾക്കായി അതിവേഗം ബഹുദൂരം ഓടി. ഉമ്മൻ ചാണ്ടിയ്ക്കായി ആൾക്കൂട്ടം ഒഴുകിയെത്തി! ഇരുപത്തിനാല് മണിക്കൂറും ജനങ്ങൾക്ക് വേണ്ടി കർമ്മനിരതനായി നിസ്വാർത്ഥമായി പ്രവർത്തിച്ചു. ജനകീയനായ നേതാവ് വിട വാങ്ങുമ്പോൾ നഷ്ടം ജനങ്ങൾക്കാണ്. പ്രായോഗികതയിലൂന്നിയ രാഷ്ട്രീയതന്ത്രങ്ങളിലൂടെ പ്രതിസന്ധികളെ മറികടന്ന എത്രയോ സന്ദർഭങ്ങൾക്ക് ഞാൻ സാക്ഷിയായിട്ടുണ്ട്. ‘നോ’ എന്ന പദം ഉമ്മൻ ചാണ്ടിയുടെ നിഘണ്ടുവിൽ ഇല്ലായിരുന്നു. ജനങ്ങളാണ് തന്റെ പ്രഥമപരിഗണനയെന്നതിന്റെ പ്രത്യക്ഷ തെളിവായിരുന്നു ജനസമ്പർക്ക പരിപാടി. കേരളത്തിന്റെ വികസനത്തിന് പുത്തൻ മാതൃക സമ്മാനിച്ച നേതാവിന് വിട… ആദരാഞ്ജലികൾ…