
കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടോയെന്ന് സുപ്രീംകോടതി; പ്ലസ്ടു കോഴക്കേസിൽ കെ.എം ഷാജിക്ക് നോട്ടീസ് അയച്ചു
പ്ലസ്ടു കോഴക്കേസില്‍ മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജിക്കെതിരെ എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സുപ്രീംകോടതി നോട്ടീസയച്ചു. കെ.എം.ഷാജി അടക്കമുള്ള കേസിലെ എതിര്‍ കക്ഷികള്‍ക്കാണ് ജസ്റ്റിസ്മാരായ വിക്രം നാഥ്, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. ആറ് ആഴ്ചക്കുള്ളിൽ മറുപടി നല്‍കണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.
ഇതിനിടെ ഷാജി കൈക്കൂലി ചോദിച്ചതിന് എന്തെങ്കിലും തെളിവുണ്ടോയെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകരോട് ചോദിച്ചു. നേരിട്ടുളള തെളിവുകള്‍ ഇല്ലാത്തത് കൊണ്ടാണ് ഹൈക്കോടതി കേസ് റദ്ദാക്കിയതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നേരിട്ടുള്ള തെളിവുകൾ ഇല്ലെങ്കിലും ഷാജിക്കെതിരെ പരോക്ഷ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നീരജ് കിഷന്‍ കൗളും, സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി.ഹമീദും വാദിച്ചു. ഷാജിക്കെതിരെ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാണ് കേരള സര്‍ക്കാര്‍ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
2014-ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2020ൽ രജിസ്റ്റര്‍ ചെയ്ത ഈ എഫ്‌ഐആറാണ് ഹൈക്കോടതി റദ്ദാക്കിയത്. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജിക്കെതിരെ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തിയതെന്നും, സ്‌കൂള്‍ മാനേജര്‍ മജിസ്ട്രേറ്റിന് മുമ്പാകെ നല്‍കിയ രഹസ്യ മൊഴിയില്‍ കോഴ നല്‍കിയതായി സമ്മതിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ഷാജിയുടെ വാദം തെറ്റാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയിഡ് നടത്തുകയും, 47 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഷാജി വാദിച്ചത്.