
മിശ്രവിവാഹിതരുടെ മക്കൾക്ക് മാതാവിന്റെ ജാതിയുടെ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്ന് ഹൈക്കോടതി
മിശ്രവിവാഹിതരുടെ മക്കൾക്ക് മാതാവിന്റെ ജാതിയിലുള്ള ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്ന് കേരള ഹൈക്കോടതി. മാതാപിതാക്കളിൽ ഒരാൾ പിന്നാക്ക ജാതിയിൽ ഉൾപ്പെട്ട ആളാണെങ്കിൽ മക്കൾക്കും പിന്നാക്ക ജാതി സർട്ടിഫിക്കറ്റിന് അർഹതയുണ്ടെന്ന് ജസ്റ്റിസ് വിജു എബ്രഹാം വ്യക്തമാക്കി. മാതാവിന്റെ ജാതിയുടെ അടിസ്ഥാനത്തിൽ ജാതി സർട്ടിഫിക്കറ്റ് നൽകണമെന്ന ബികോം വിദ്യാർഥിനിയുടെ ആവശ്യം പരിഗണിക്കൻ കിർത്താഡ്സിന് കോടതി നിർദ്ദേശവും നൽകി.ഹർജിക്കാരിയുടെ മാതാവ് പട്ടികവർഗ സമുദായമായ ‘പണിയ’ സമുദായത്തിൽ നിന്നുള്ള ആളും, പിതാവ് ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യാനിയുമാണ്. താൻ ജീവിച്ചത് പണിയ സമുദായത്തിൻ്റെ സംസ്കാരത്തിലാണെന്നും, എന്നാൽ ജാതി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോൾ തൃശൂർ തഹസിൽദാർ നിരസിച്ചെന്നുമായിരുന്നു ഹർജിക്കാരിയുടെ വാദം.ജനിച്ചത് മുതൽ പണിയ കോളനിയിലാണ് താമസിക്കുന്നത്. സർക്കാരിൽ നിന്ന് പട്ടികവർഗക്കാർക്ക് ധനസഹായം ലഭിച്ചതിന് ശേഷമാണ് അമ്മ വീട് നിർമിച്ചത്. പട്ടികവർഗക്കാർക്കുള്ള അരി വിതരണ പദ്ധതിയിലും തങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഹർജിക്കാരി പറഞ്ഞു. ഹർജിക്കാരി പണിയ സമുദായത്തിൽപ്പെട്ടയാളാണെന്നും, ആ സമുദായത്തിൽ വളർന്നയാളാണെന്നും സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് മൂപ്പൻ നൽകിയിട്ടും കിർത്താഡ്സ് അനുകൂല നിലപാട് സ്വീകരിക്കാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത്.മിശ്രവിവാഹിതരുടെ മക്കൾക്ക് മാതാപിതാക്കളിൽ സാമൂഹികമായി പിന്നാക്കം നിൽക്കുന്നയാളുടെ ജാതി സ്വീകരിക്കാമെന്ന് ഹൈക്കോടതിയുടെ മുൻ ഉത്തരവുകളുണ്ടന്നും കോടതി വ്യക്തമാക്കി.