
തൊഴിൽ രഹിതനെന്ന് പരിഹസിച്ചു; ചെന്നൈയിൽ പിതാവിനെ മകൻ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു
തൊഴിൽരഹിതനായതിന്റെ പേരിൽ പരിഹസിച്ച പിതാവിനെ മകൻ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. സംഭവത്തിൽ ചെന്നൈ സ്വദേശിയായ പ്രതി ജബരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എക്കാട്ടുതങ്ങൾ സ്വദേശി ബാലസുബ്രമണിയെയാണ് ഇന്നലെ കൊലപ്പെടുത്തിയത്. ഇയാൾ സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.തൊഴിൽരഹിൻ എന്ന പിതാവിൻ്റെ ആവർത്തിച്ചുള്ള പരിഹാസം ജബരീഷിനെ ചൊടിപ്പിച്ചിരുന്നു. ഇതിന്റെ പേരിൽ വ്യാഴാഴ്ച രാത്രി ഇയാളും പിതാവും തമ്മിൽ വഴക്കായി. ഒടുവിൽ ക്രിക്കറ്റ് ബാറ്റും ഇഷ്ടികയും ഉപയോഗിച്ച് യുവാവ് പിതാവിനെ മർദ്ദിക്കാൻ തുടങ്ങി. അമ്മയും സഹോദരിയും തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അവസാനം പിതാവ് ബോധരഹിതനായി വീണതോടെ ജബരീഷ് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പിതാവ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.സംഭവത്തിൽ ഗിണ്ടി പൊലീസ് കേസെടുത്തു. ബാലസുബ്രമണിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റോയപ്പേട്ട സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെയാണ് ജബരീഷ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. രണ്ട് വർഷം മുമ്പ് കോളജ് പഠനം പൂർത്തിയാക്കിയ ജബരീഷ് അന്നുമുതൽ ജോലി അന്വേഷിക്കുകയാണ്. ഇതുവരെ ഒന്നും ലഭിച്ചിരുന്നില്ല.