
പ്രിയാ വർഗീസിന് അനുകൂലമായ വിധി ദേശീയതലത്തിൽ പ്രത്യാഘാതമുണ്ടാക്കും; സുപ്രീംകോടതിയിൽ ഹർജി നൽകി യുജിസി
പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസറായി നിയമിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി യുജിസി. പ്രിയാ വർഗീസിന് അനുകൂലമായ വിധി അഖിലേന്ത്യാ തലത്തിൽ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഹർജിയിൽ യുജിസി ചൂണ്ടിക്കാട്ടി. കേരള ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും യുജിസി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രിയയുടെ നിയമനം ശരിവച്ച കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് നൽകിയ ഹർജിയിൽ, 2018-ലെ യുജിസി ചട്ടം നിഷ്‌കർഷിക്കുന്ന അധ്യാപന പരിചയം പ്രിയയ്ക്ക് ഇല്ലെന്നാണ് യുജിസി വാദിക്കുന്നത്. ചട്ടപ്രകാരം, പാഠ്യേതര രംഗത്തെ പ്രിയ വർഗീസിന്റെ ജോലികൾ അധ്യാപന പരിചയമായി പരിഗണിക്കാനാകില്ലെന്നും യുജിസി വാദിക്കുന്നു.
അതേസമയം, യുജിസി ഹർജി നൽകുന്നതിന് മുൻപ് തന്നെ പ്രിയ വർഗീസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തന്റെ വാദം കേൾക്കാതെ ഇവയിൽ ഉത്തരവ് പുറപ്പടുവിക്കരുതെന്നു വ്യക്തമാക്കിയാണ് പ്രിയ ഹർജി നൽകിയിരിക്കുന്നത്. കേസിലെ പരാതിക്കാരനായ ഡോ. ജോസഫ് സ്കറിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ സമീപിച്ചിട്ടില്ല.
സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസോഷ്യേറ്റ് പ്രഫസർ നിയമത്തിനുള്ള റാങ്ക് പട്ടികയിൽ പ്രിയയുടെ അധ്യാപനപരിചയം യുജിസി ചട്ടപ്രകാരമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നേരത്തേ വിധിച്ചത്. എന്നാൽ പിന്നീട് ഡിവിഷൻ ബെഞ്ച് ഇത് റദ്ദാക്കുകയായിരുന്നു.