
‘സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട്’ എന്ന് പ്രസംഗം; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു
മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവിനെതിരെ കണ്ണൂരിൽ കേസ്. എഐസിസി സെക്രട്ടറി വിശ്വനാഥൻ പെരുമാളിനെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ പ്രതിയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ടാണ് എന്ന് പ്രസംഗിച്ചതിനാണ് കേസ്.
ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് ഡിസിസി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് വിശ്വനാഥൻ പെരുമാൾ വിവാദ പരാമർശം നടത്തിയത്. ഐപിസി 153 പ്രകാരമാണ് പൊലീസ് കേസെടുത്തത്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുതലയുണ്ടായിരുന്ന നേതാവാണ് തമിഴ്നാട്ടിൽ നിന്നുള്ള വിശ്വനാഥൻ പെരുമാൾ.
‘പിണറായി സർ, താങ്കളുടെ കേരളത്തിലെ ബെസ്റ്റ് ഗേൾഫ്രണ്ടായ സ്വപ്നാ സുരേഷിന് എങ്ങനെയുണ്ട്? മുഖ്യമന്ത്രിക്കും കാബിനറ്റിലുള്ളവർക്കും ഇല്ലാത്തവർക്കുമെതിരെ തുടർച്ചയായി വെളിപ്പെടുത്തൽ നടത്തുകയാണ്. ലൈംഗികപീഡന ആരോപണം വരെയുണ്ടായി. ടൺ കണക്കിനു സ്വർണം കടത്തിയതു പിണറായിയുടെ ഉത്തരവാദിത്തത്തിലാണ്. ഇഡിയും സിബിഐയും ഇൻകം ടാക്സുമൊക്കെ എവിടെ? പിണറായിയും മോദിയും തമ്മിൽ അത്രയ്ക്കടുത്ത ബന്ധമാണ്.
1996ൽ 400 കോടിയുടെ അഴിമതി നടന്ന ലാവ്ലിൻ കേസ് ഇപ്പോഴും നടക്കുന്നുണ്ട്. കേസിൽ, പിണറായി വിജയനെ അറസ്റ്റ് ജയിലിലടച്ചോ? ഇല്ല. ചെയ്യില്ല. പിണറായി- മോദി-അമിത്ഷാ എന്നിവർ തമ്മിലുള്ള കൂട്ടുകെട്ടാണു കാരണം. എഐ ക്യാമറ, കെ റെയിൽ എന്നിവയിലെ അഴിമതിക്കു പിറകിലും മറ്റാരുമല്ല.ഇതു നിങ്ങളുടെ പണമല്ല. നിങ്ങളുടെ അച്ഛന്റെയോ അമ്മയുടെയോ പണമല്ല. ജനങ്ങളുടെ പണമാണു നിങ്ങൾ കവർന്നത്. പിണറായി വിജയനെ അറസ്റ്റ് ചെയ്യുകയാണു പൊലീസ് ചെയ്യേണ്ടത്. കമ്യുണിസ്റ്റുകളല്ല നമ്മുടെ എതിരാളി. ആദ്യ എതിരാളി പിണറായി വിജയനാണ്. വിഡ്ഢിയായ, പക്വതയില്ലാത്ത നരേന്ദ്രമോദിയാണു രണ്ടാമത്തെ എതിരാളി.’ – ഇതായിരുന്നു പെരുമാളിന്റെ പ്രസംഗം.
കോൺഗ്രസ് നേതാവിന്റെ പരാമർശത്തിനെതിരെ സിപിഎം പ്രവർത്തകനാണ് പി.കെ.ബിജുവാണ് പൊലീസിൽ പരാതി നൽകിയത്. പരാമർശം മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതും കലാപം ഇളക്കിവിടാൻ ഉദ്ദേശിച്ചുള്ളതാണെന്നുമാണ് പരാതി.