mb.rajesh-waste-management-job-labours

തൊഴിലുറപ്പ് പദ്ധതിയെ മാലിന്യ സംസ്കരണത്തിലേക്ക് ഉള്‍പ്പെടെ വ്യാപിപ്പിക്കും: മന്ത്രി എം ബി രാജേഷ്

തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങളെ മാലിന്യ സംസ്കരണം ഉള്‍പ്പെടെയുള്ള പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സംസ്ഥാനം സമ്പൂർണ്ണ മാലിന്യ മുക്ത സംസ്ഥാനം എന്ന നേട്ടത്തിലേയ്ക്ക് ചുവട് വയ്ക്കുന്ന സാഹചര്യത്തിൽ പദ്ധതിയുടെ സാധ്യതകളെ കൂടി ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട്. പല ഗ്രാമപഞ്ചായത്തുകളിലും അജൈവമാലിന്യം സംഭരിക്കുന്നതിനുള്ള എം.സി.എഫ്-ന്റെ അപര്യാപ്തത ഹരിതകർമ്മസേനാംഗങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ ഒരു വാർഡിൽ കുറഞ്ഞത് 2 വീതമെങ്കിലും എം.സി.എഫ് തൊഴിലുറപ്പ് പദ്ധതിയിൽ ഉള്‍പ്പെടുത്തി നിർമ്മിക്കാനാവും. ജല സംരക്ഷണ മേഖലയിലെ തൊഴിലുറപ്പ് പദ്ധതിയുടെ ഇടപെടൽ വളരെ വലുതാണ്. ഇത് ഗ്രാമപഞ്ചായത്തുകൾ പ്രയോജനപ്പെടുത്തണം. പദ്ധതിയുടെ നടത്തിപ്പിൽ ചില സ്ഥലത്തെങ്കിലും കാണപ്പെടുന്ന ക്രമക്കേടുകള്‍ കൂടി അവസാനിപ്പിക്കാനാകണമെന്നും മന്ത്രി പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾ കൂടുതൽ ഫലപ്രദവും തൊഴിലാളി സൌഹൃദവും ആക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി സംഘടിപ്പിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ ഏകദിന ശില്പശാല മന്ത്രി ഉദ്ഘാടനം ചെയ്തു. ശില്പശാലയുടെ ആദ്യഘട്ടം ദക്ഷിണ മേഖലയിൽ ഉൾപ്പെടുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രസിഡൻറുമാരെ ഉൾപ്പെടുത്തിയാണ് തിരുവനന്തപുരത്ത് ശിൽപ്പശാല സംഘടിപ്പിച്ചത്.

രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർവ്വഹണം നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തിന് മാതൃകയാകുന്ന പ്രവർത്തനം നടപ്പിലാക്കുന്നതിന് സംസ്ഥാനത്തിന് കഴിഞ്ഞു. ആകെ തൊഴിലിനുവരുന്ന കുടുംബങ്ങളിൽ ഏറ്റവും കൂടുതൽ കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ നൽകുന്നതിലും, ഏറ്റവും കൂടുതൽ ശരാശരി തൊഴിൽ ദിനങ്ങൾ നൽകുന്നതിലുമെല്ലാം ദേശീയ തലത്തിൽ ഒന്നാം സ്ഥാനം സംസ്ഥാനത്തിനാണ്. സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷതയാണ് പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് 100 അധിക തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുന്ന ട്രൈബൽ പ്ലസ് പദ്ധതിയും, തൊഴിലുറപ്പ് പദ്ധതി ക്ഷേമനിധിയും, നഗരതൊഴിലുറപ്പ് പദ്ധതിയായ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും. മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയാത്ത നേട്ടമാണിത് എന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി 2000 കുളങ്ങളാണ് ചുരുങ്ങിയ കാലം കൊണ്ട് പദ്ധതിയിലൂടെ നിർമ്മിക്കുകയും പുനഃരുദ്ധരിക്കുകയും ചെയ്തത്. ഇത്തരം പ്രവർത്തനങ്ങൾ ഇനിയും ഉണ്ടാകണം. ഇതിന് വേണ്ടിയാണ് നീരുറവ് പോലുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുളളത്. ഗ്രാമപഞ്ചായത്തുകൾ ഇത് ഏറ്റെടുത്ത് നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയുടെ പ്രാധാന്യം അനുഭവവേദ്യമായ കാലഘട്ടമായിരുന്നു കോവിഡ് മഹാമാരിയുടെ കാലമെന്നും മന്ത്രി പറഞ്ഞു. നഗര പ്രദേശങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ തിരികെ എത്തിയ കുടിയേറ്റ തൊഴിലാളികൾക്ക് ആശ്രയമാവുക വഴി കൂട്ട പട്ടിണി മരണങ്ങൾ ഒഴിവാക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ദാരിദ്ര്യ ലഘൂകരണത്തിനും ഉപജീവനം ഒരുക്കുന്നതിലും തൊഴിലുറപ്പ് പദ്ധതിയുടെ പങ്ക് വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. നവകേരളം മിഷൻ കോർഡിനേറ്റർ ടി എൻ. സീമ, തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എസ്.രാജേന്ദ്രൻ, സോഷ്യൽ ഓഡിറ്റ് യൂണിറ്റ് ഡയറക്ടർ രമാകാന്തൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി കെ.കെ.രാജീവൻ, വൈസ് പ്രസിഡൻറ് പുഷ്പലത മധു, പി. ബാലചന്ദ്രൻ, ലാസർ.എ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.

l-hospital-medicine-drugs-inpatient Previous post മഴ കനക്കുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ കരുതലെടുക്കുക’ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്
youth-congress-attack-police-march Next post തല്ലിച്ചതച്ചും കള്ളക്കേസുകളെടുത്തും നിശബ്ദമാക്കാമെന്ന് കരുതേണ്ട; കോണ്‍ഗ്രസ് മാര്‍ച്ചിനെതിരെ പൊലീസ് നടത്തിയത് നരനായാട്ട്