
ഏക സിവിൽ കോഡ് പാർലമെന്റിൽ എതിർക്കും, തലസ്ഥാനം മാറ്റുന്നതിൽ യോജിപ്പില്ല: ബെന്നി ബെഹന്നാൻ
ഏക സിവിൽ കോഡ് നടപ്പാക്കുന്നത് എതിർക്കുമെന്ന് കോൺഗ്രസ് നേതാവും ചാലക്കുടി എംപിയുമായ ബെന്നി ബെഹന്നാൻ. രാജ്യത്തിന്റെ സ്വസ്ഥത തകർക്കാനും സംഘർഷമുണ്ടാക്കാനുമാണ് ബിജെപി ഏക സിവിൽ കോഡിലൂടെ ശ്രമിക്കുന്നത്. പാർലമെന്റിൽ ഏക സിവിൽ കോഡിനെ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൈതോലപ്പായ വിവാദം എരിഞ്ഞു തീരുന്നതല്ലെന്നും ആളിക്കത്തുമെന്നും ബെന്നി പറഞ്ഞു. കൈതോലപ്പായ മടക്കാൻ എംവി ഗോവിന്ദൻ ശ്രമിച്ചാൽ നടക്കില്ല. സിപിഎമ്മിന്റെ അകത്തള രഹസ്യങ്ങൾ അറിയാവുന്നയാളാണ് ശക്തിധരൻ. ഗോവിന്ദൻ നട്ടെല്ലുള്ള മറുപടി പറയണം. ഉമ്മൻ ചാണ്ടി കാണിച്ച ആർജവം ഗോവിന്ദൻ കാട്ടണം. വിഎസിനെതിരെ ഉമ്മൻചാണ്ടി മാനനഷ്ട കേസ് കൊടുത്തിരുന്നു. കൈതോലപ്പായ കത്തിപ്പടരുമ്പോൾ ചാമ്പലാവുന്നത് കോൺഗ്രസ്സാവില്ല. കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് മാറ്റുന്നതിനോട് യോജിപ്പില്ലെന്നും ഒരു സുപ്രഭാതത്തിൽ മാറ്റാനാകുന്നതാണോ തലസ്ഥാനമെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരന്റെ കൈതോലപ്പായ വെളിപ്പെടുത്തലിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബെന്നി ബെഹന്നാൻ എംപിയുടെ പരാതിയിൽ കന്റോൺമെന്റ് എസിപി ആരോപണം സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തും. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ മാത്രമേ വിശദമായ അന്വേഷണത്തിലേക്ക് പോകൂ. കേസിൽ ജി ശക്തിധരന്റെയും ബെന്നി ബഹന്നാന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തും.