
വി.എസ് നിങ്ങളാണ് ശരി, ബാക്കിയെല്ലാം ശരികേടുകള്‍
വീട്ടില്‍ കോടീശ്വരനായ ഒരു അതിഥി വന്നാല്‍ സ്വന്തം കുടുംബത്തെ എവിടെ നിര്‍ത്തണമെന്ന് വി.എസ്സിന് അറിയാമായിരുന്നു
ബക്കറ്റും രസീത് കുറ്റിയുമായി നാടുനീളെ തെണ്ടി, പിച്ചക്കാശ് പിരിച്ചുമൊക്കെ പാര്‍ട്ടിയുടെ ദൈനംദിന ചെലവുകള്‍ പോലും നോക്കിയിരുന്ന, പാവം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതു കേട്ട് ഞെട്ടണം. പിരിച്ചെടുത്ത് നേതാക്കന്‍മാര്‍ക്ക് സുഖിച്ചുല്ലസിക്കാനും, അടിച്ചുമാറ്റി വീട്ടില്‍ കൊണ്ടുപോകാനുമൊക്കെയായി, സ്വന്തം പിള്ളാരെ പട്ടിണിക്കിട്ടും വയറു മുറിക്കിയുടുത്തും പാര്‍ട്ടിക്കു വേണ്ടി ജീവന്‍ പോലും കൊടുക്കാന്‍ തയ്യാറാകുന്നവര്‍ക്കു കിട്ടുന്ന ചെകിടടി കൂടിയാണ് മുന്‍ ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍, ജി ശക്തിധരന്റെ തുറന്നു പറച്ചില്‍. പാര്‍ട്ടിയും-വര്‍ഗ വഞ്ചകനായി മുദ്രകുത്തപ്പെട്ട മുന്‍ ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍, ജി ശക്തിധരനും തമ്മിലുള്ള തുറന്ന പോരാട്ടം നിര്‍ബാധം നടക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വാക്ക്‌പോരിന്റെ ഒടുക്കം രക്തച്ചൊരിച്ചിലില്‍ ആകുമോയെന്ന ഭയം മലയാളികള്‍ക്കുണ്ട്. ഇന്നോവയും, ‘മാഷാ അള്ളാ’ എന്നുള്ള എഴുത്തു കുത്തുകളുമൊന്നും കാണാന്‍ ഇടവരരുതേയെന്നാണ് ദൈവത്തിന്റെ സ്വന്തം നാട് ആഗ്രഹിക്കുന്നത്.

കൈതോല പായില്‍ കോടികള്‍ പൊതിഞ്ഞു കൊണ്ടുപോയ നേതാവിനെ കുറിച്ച് വ്യക്തമായി വരച്ചിട്ട ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പിടിട്ടു തുടങ്ങിയ പോരാട്ടം മുന്‍ എസ്.എഫ്.ഐ നേതാവ് സിന്ധു ജോയി ഏറ്റെടുക്കുകയായിരുന്നു. തന്നെ പരോക്ഷമായി വ്യക്തിഹത്യ നടത്തുന്നവരെ ഗില്ലറ്റിന്‍ ചെയ്യുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ തന്നെ ശപഥവുമെടുത്തു. തന്നെ പറഞ്ഞവരെയും, ആ പറഞ്ഞത് വാര്‍ത്തയാക്കിയവരെയും പൂട്ടിച്ചിട്ടേ ഇനി ഉറക്കമുള്ളൂവെന്നാണ് സിന്ധുവിന്റെ ശപഥം. സോഷ്യല്‍ മീഡിയയില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ തന്റേതായ ശൈലിയില്‍ എഴുതി സിന്ധു ജോയിയും കളത്തിലിറങ്ങി. പഴയ പാര്‍ട്ടിക്കാരിക്ക് രാഷ്ട്രീയത്തില്‍ വീണ്ടുമൊരംഗത്തിന് ബാല്യമുണ്ടെന്ന് തെളിയിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

എന്നാല്‍, ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റിടാന്‍ കയറിയ പാര്‍ട്ടി അണികള്‍ പുളിച്ച തെറിയഭിഷേകം നടത്തിയാണ് പ്രതികരിച്ചത്. സിന്ധു ജോയിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പും, അണികളുടെ തെറിയും കേട്ട് പേടിച്ചു പോയെന്ന് തെറ്റിദ്ധരിച്ചിരുന്ന സി.പി.എം നേതാക്കള്‍ക്ക് ഇഠയിലേക്ക് വി.എസ് എന്ന അണുബോംബിട്ടു കൊണ്ടാണ് ശക്തിധരന്‍ തന്റെ ഒറ്റയാള്‍ പട്ടാള ആക്രമണം നടത്തിയിരിക്കുന്നത്.

ദൈവമേ ഞാനാരാണ് എന്ന തലക്കെട്ടോടെ തുടങ്ങുന്ന പോസ്റ്റില്‍ വി.എസ്സിനെയും അദ്ദേഹത്തിന്റെ സത്യ സന്ധതയേയും തുലനം ചെയ്തിരിക്കുന്നത് ഇപ്പോഴത്തെ സി.പി.എം നേതാക്കളുടെ കള്ളത്തരം കൊണ്ടാണ്. പാര്‍ട്ടിയിലേക്കെത്തുന്ന പണത്തിന് ഒരു കണക്കുമില്ലാത്തതിന്റെ വസ്തുതകള്‍ നിരത്തിയുള്ള പോസ്റ്റ് പാര്‍ട്ടിക്കുള്‌ലിലെ നേതാക്കളുടെ മനസ്സുകളില്‍ തീപ്പൊരി ഇടുമെന്നുറപ്പാണ്. ‘ കോടികള്‍ കയ്യിലെത്തുന്ന ചരിത്രം ആരംഭിച്ചിട്ട് ഏതാനും വര്‍ഷങ്ങളെ ആയുള്ളൂ. അതിനുമുമ്പ് അചിന്ത്യമായിരുന്നു കോടികള്‍. ഏതുകാലത്തും കര്‍ക്കശമായ ചെലവ് വരവ് കണക്കുകള്‍ സൂക്ഷിക്കുന്ന പാര്‍ട്ടിയായിരുന്നു ഇത്. വിഭാഗീയത കൊടുമ്പിരിക്കൊണ്ട കാലശേഷമാണ് ഇത് താളം തെറ്റിയത്.’

ശക്തിധരന്റെ തുറന്നു പറച്ചിലിന്റെ ആഴമറിയണമെങ്കില്‍ ഇതുകൂടി വായിച്ചേ മതിയാകൂ. ‘പാര്‍ട്ടി ആസ്ഥാനത്തു പണം കൈകാര്യം ചെയ്യുന്ന സഖാവില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത് ഇതുസംബന്ധിച്ച കണക്കൊന്നും പാര്‍ട്ടി കേന്ദ്രത്തില്‍ ലഭ്യമേയല്ല എന്നാണ്. തെരെഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കണക്കുകളിലും ഈ തുക ഇല്ല.’ ഇങ്ങനെ ഒരു കുറിപ്പെഴുതാനോ, ഇങ്ങനെയൊരു തുറന്നു പറച്ചില്‍ നടത്താനോ പാര്‍ട്ടി പ്രവര്‍ത്തനം ജീവിത ചര്യയായവര്‍ക്കേ സാധിക്കൂ. അങ്ങനെയുള്ളവര്‍ പാര്‍ട്ടിക്കെന്നും വലിയ പ്രതിസനധികള്‍ തീര്‍ത്തു കൊണ്ടേയിരിക്കും.

ശക്തിധരന്റേ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
കേരളത്തിലെ ഒരു ദേശീയ പാര്‍ട്ടിയുടെ ഇരട്ടച്ചങ്കനായ നേതാവ് ഒറ്റയ്ക്ക് രണ്ടു കേന്ദ്രങ്ങളില്‍ നിന്ന് രസീതോ രേഖയോ ഇല്ലാതെ കോടികള്‍ കീശയിലാക്കിയ സംഭവം ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത് ശരിയായോ എന്ന് ചിന്തിക്കുന്ന ലക്ഷക്കണക്കായ നിഷ്‌ക്കളങ്കരായ സഖാക്കള്‍ ഉണ്ടെന്നത് ശരിയാണ്. അവര്‍ എന്റെ പാര്‍ട്ടിക്കൂറിലും സംശയാലുക്കളായിരിക്കാം. അതൊന്നും എന്നെ നശിപ്പിക്കാനുള്ള ആഗ്രഹം കൊണ്ടാണെന്നും ഞാന്‍ കരുതുന്നില്ല. അതാണ് പാര്‍ട്ടി. എന്നെ അറിയുന്നവര്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കാത്തതായിരുന്നു ഇതെല്ലാം എന്നതാണ് അതിന്റെ സാരം. ഇതഃപര്യന്തം പാര്‍ട്ടിയെ നയിച്ചവരുടെ ത്യാഗങ്ങള്‍, ജീവന്‍ ബലിയര്‍പ്പിച്ചവര്‍. വര്‍ഷങ്ങളോളം കാരാഗൃഹങ്ങളിലെ ഇരുട്ടില്‍ കഴിഞ്ഞവര്‍ അവരുടെയെല്ലാം അര്‍പ്പണബോധത്തിനു മുന്നില്‍ ഈ അശുപോലുള്ള ഞാന്‍ ഒന്നുമല്ല.

ഇതുപോലുള്ള കോടിക്കണക്കിന് ജി ശക്തിധരന്മാര്‍, മൗനം ഭജിച്ചിരുന്നതു കൊണ്ടാണ് കേരളത്തില്‍ തുടര്‍ഭരണം എന്ന മിഥ്യയുടെ ഇലകള്‍ കൊഴിഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു നിമിഷം പിന്നിലേക്ക് നോക്കൂ. ഭൂമുഖത്തെ 70 വര്‍ഷത്തെ തുടര്‍ഭരണം എന്നെന്നേക്കുമായി ഭൂമിയില്‍ നിന്ന് മാഞ്ഞുപോയപ്പോള്‍ ആകെ ശബ്ദം ഉണ്ടായത് ഒരു പൂച്ച ലെനിന്‍ഗ്രാഡിലൂടെ കടന്നുപോയത്ര നിശബ്ദമായിട്ടായിരുന്നു. എന്നാല്‍ അതിലും വലിയശബ്ദം ചിലപ്പോള്‍ മോസ്‌കോയിലെ പുരാവസ്തു ശേഖരങ്ങള്‍ ഗോര്‍ബച്ചേവ് ലോകത്തിന് മുന്നില്‍ തുറന്നുവെച്ചപ്പോള്‍ കേട്ടിട്ടുണ്ടാകും. ഞാനും പ്രതികരിക്കാതിരുന്നാല്‍ ഈ പ്രസ്ഥാനം കേരളത്തില്‍ ഒരു ദുരന്തമായി മാറും എന്നത് ഉറപ്പാണ്. പാര്‍ട്ടി ആസ്ഥാനത്തു പണം കൈകാര്യം ചെയ്യുന്ന സഖാവില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത് ഇതുസംബന്ധിച്ച കണക്കൊന്നും പാര്‍ട്ടി കേന്ദ്രത്തില്‍ ലഭ്യമേയല്ല എന്നാണ്. തെരെഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കണക്കുകളിലും ഈ തുക ഇല്ല.

എന്നാല്‍ പാര്‍ട്ടി സെന്ററില്‍ ഏല്‍പ്പിച്ച 10 ലക്ഷംരൂപാ സംബന്ധിച്ച് ഒരു കുറിമാനം ഉണ്ട്. പണം സൂക്ഷിക്കാന്‍ കൊടുത്തയാളല്ല ആ കുറിപ്പ് കൊടുത്തിരിക്കുന്നത്. അത് ഏറ്റുവാങ്ങിയ സ്റ്റാഫ്, ആ ചുമതലയില്‍ നിന്ന് മാറ്റപ്പെട്ട സന്ദര്‍ഭത്തില്‍ ഈ തുക തിരിച്ചെടുക്കുകയും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും അതുക്കും മേലെയുള്ള ആളോട് സമ്മര്‍ദ്ദം ചെലുത്തിയ കുറിപ്പാണുള്ളത്. പാര്‍ട്ടി ആകെ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇതുംകൂടി അതിന് മുകളില്‍ കെട്ടിവെച്ചാല്‍ പാര്‍ട്ടി തകരുമെന്നും സ്‌നേഹബുദ്ധ്യാ ആ നേതാവ് പറഞ്ഞതായാണ് അനൗദ്യോഗിക വിവരം. എന്തായാലും ഈ 10 ലക്ഷം ആരുടെ കയ്യിലെത്തി എന്നതിന് വ്യക്തതയായി. എവിടെനിന്ന് സമാഹരിച്ചതാണ് തുക എന്നത് അതിന്മേലുള്ള കവറില്‍ നിന്ന് വ്യക്തം. ഒന്നുകൂടി തെളിച്ചുപറഞ്ഞാല്‍ ഉള്‍ക്കടലില്‍ നിന്ന് ഉയര്‍ന്നുവന്ന ശതകോടീശ്വനായ ഒരു വ്യവസായിയുടേതാണെന്നു ഓര്‍ത്താല്‍ മതി. അത് പൊതിഞ്ഞിരുന്ന കവറിലുണ്ട് ആ പേര്. അതിലും വലിയ കോടികള്‍ എങ്ങിനെ ആവിയായിപ്പോയി എന്നതിലേ അവ്യക്തതയുള്ളൂ.

കോടികള്‍ കയ്യിലെത്തുന്ന ചരിത്രം ആരംഭിച്ചിട്ട് ഏതാനും വര്‍ഷങ്ങളെ ആയുള്ളൂ. അതിനുമുമ്പ് അചിന്ത്യമായിരുന്നു കോടികള്‍.
ഏതുകാലത്തും കര്‍ക്കശമായ ചെലവ് വരവ് കണക്കുകള്‍ സൂക്ഷിക്കുന്ന പാര്‍ട്ടിയായിരുന്നു ഇത്. വിഭാഗീയത കൊടുമ്പിരിക്കൊണ്ട കാലശേഷമാണ് ഇത് താളം തെറ്റിയത്. മലമ്പുഴ തെരെഞ്ഞെടുപ്പ് സമയത്തു ചെലവ് കഴിഞ്ഞു മിച്ചം വന്ന 28 ലക്ഷം രൂപ എകെജി സെന്ററില്‍ മടങ്ങിയെത്തിയപാടെ വി.എസ് ഒരു കുറിപ്പോടെ കൊടുത്തയക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. രണ്ട്‌ലക്ഷം രൂപയുടെ ചെക്ക് പുസ്തകത്തിന് റോയല്‍റ്റിയായി പുസ്തക പബ്ലിഷറില്‍ നിന്ന് കിട്ടിയപ്പോള്‍ അതേപടി കത്തെഴുതി എകെജി സെന്ററില്‍ കൊടുത്തയക്കുന്നതും കണ്ടിട്ടുണ്ട്. അതൊക്കെയാണ് കമ്യുണിസ്റ്റ്കാരുടെ ജീവിതം. അതുകൊണ്ടാണ് വി.എസ്, വി.എസ് ആയത്. വീട്ടില്‍ കോടീശ്വരനായ ഒരു അതിഥി വന്നാല്‍ സ്വന്തം കുടുംബത്തെ എവിടെ നിര്‍ത്തണമെന്ന് വി.എസ്സിന് അറിയാമായിരുന്നു. വി.എസ് ഒരിക്കലും അത്തരക്കാരെ പോലീസിനെ സ്വാധീനിച്ചു വീട്ടില്‍ എത്തിച്ചിട്ടില്ല.

വ്യവസായികളില്‍ നിന്നോ മുതലാളിമാരില്‍ നിന്നോ പാര്‍ട്ടി പണം വാങ്ങില്ല എന്ന് ഞാന്‍ പറയുന്നില്ല. ഒരിക്കല്‍ കൗതകമുണര്‍ത്തുന്ന ഒരു സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നെ ഇടുക്കിയില്‍ നിയോഗിച്ച സമയത്തായിരുന്നു അത്. ഞാന്‍ അതിനു മുമ്പ് പ്രകൃതി രമണീയമായ വാഗമണ്‍ കണ്ടിട്ടില്ലായിരുന്നു. അവിടം സന്ദര്‍ശിച്ചു വരാമെന്നു പറഞ്ഞു കട്ടപ്പനയില്‍ നിന്ന് ഇടുക്കിയിലെ അന്നത്തെ പാര്‍ട്ടി നേതാക്കളുടെ കൂടെ പാര്‍ട്ടിയുടെ ജീപ്പില്‍ പോയിരുന്നു. വഴിക്കുവെച്ചാണ് ദൗത്യം എന്താണെന്ന് മനസ്സിലായത്. കര്‍ഷകസംഘം സംസ്ഥാന സമ്മേളനം കട്ടപ്പനയില്‍ ചേരാനിരിക്കുകയായിരുന്നു. സംഘാടകരുടെ കയ്യില്‍ കാല്‍ കാശില്ല. ഞങ്ങളുടെ ജീപ്പ് നേരെപോയത് മണര്‍കാട് പാപ്പന്റെ പാലായിലെ ബാറില്‍. മുതലാളിയെക്കണ്ട് നേതാക്കള്‍ ആവശ്യം പറഞ്ഞു. അവിടെ ഉണ്ടായിരുന്ന തുക മതിയാകാത്തതുകൊണ്ട് തൊട്ടടുത്തുള്ള അവരുടെ തിയറ്ററിലേക്ക് ഒരാളെ അയച്ചു മാറ്റിനി വരെയുള്ള കളക്ഷന്‍ ശേഖരിച്ചു. എന്നിട്ടും ലക്ഷ്യം വെച്ച തുക തികഞ്ഞില്ല. അവസാനം ഫസ്റ്റ് ഷോ കഴിയും വരെ കാത്തിരുന്ന് അതും കൂടി ശേഖരിച്ചാണ് ഞങ്ങള്‍ മടങ്ങിയത്.

ഈ വ്യവസായി കോണ്‍ഗ്രസ്സ് പക്ഷത്തായിരുന്നു എങ്കിലും പാര്‍ട്ടിയോട് കൂറുള്ളതായിരുന്നു കുടുംബം. പക്ഷെ ടി.കെ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ രാത്രിയില്‍ കല്ലേറും ചെറിയ ചെറിയ അക്രമങ്ങളും സംഘടിപ്പിച്ചത് ദേശീയ വാര്‍ത്തയായിരുന്നു. ഇതിന്റെ ഉറവിടം ഇവരുടെ ഉടമസ്ഥയിലുള്ള ചാരായ ഷാപ്പുകളില്‍ നിന്നാണെന്ന് നേരിട്ട് ആ മേഖലയില്‍ രാത്രി സാഹസികമായി സഞ്ചരിച്ചു കണ്ടെത്തിയ എനിക്ക് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. പോലീസ് ആ ഷാപ്പുകള്‍ റെയ്ഡ് നടത്തി ആ കേന്ദ്രങ്ങള്‍ തകര്‍ത്തു. വെള്ളിയാഴ്ച ഷാപ്പുകളിലെ വരുമാനം മുഴുവന്‍ ഇടുക്കി ജില്ലാസഹകരണ ബാങ്കില്‍ നിക്ഷേപിക്കുകയും തിങ്കളാഴ്ച ബാങ്കില്‍ നിന്ന് എടുത്തു ബിസിനസില്‍ മുടക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ടേണ്‍ ഓവര്‍ കുത്തനെ ഉയരുകയും ഓവര്‍ഡ്രാഫ്റ്റ് എത്രവേണമെങ്കിലും ലഭിക്കുകയും ചെയ്യുമായിരുന്നു. ആ കള്ളക്കളിയും പൂട്ടിച്ചു.

ഈ അനധികൃത സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതിന്റെ പേരില്‍ മുതലെടുത്തത് ഇടുക്കിയിലെ അടിയന്തിരാവസ്ഥയിലെ കൊലകൊമ്പന്‍ ജോസ് കുറ്റിയാനി ആയിരുന്നു. ഏറെക്കാലം കുറ്റിയാനിയുടെ വിരല്‍ തുമ്പില്‍ ആയിരുന്നു തൊടുപുഴയും ഇടുക്കിയും മറ്റും. പക്ഷെ തവിട് പൊടിയാക്കിയയാണ് ഞാന്‍ ഇടുക്കിവിട്ടത്. പാര്‍ട്ടി എന്നെ ഏല്‍പ്പിച്ച കഠിനമായ ദൗത്യമായിരുന്നു അത്. രാത്രിയുടെ അന്ത്യയാമങ്ങളില്‍ കാട്ടിയ സാഹസിക യത്‌നങ്ങള്‍ക്കെല്ലാം ജില്ലാബാങ്ക് ജനറല്‍ മാനേജര്‍ ശ്രീ സാഗറിന്റെയും ഇടുക്കിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന വി.കെ ചന്ദ്രന്റെയും (പില്‍ക്കാലത്തു എന്റെ അളിയന്‍) ചങ്കുറപ്പുള്ള സഹായമുണ്ടായിരുന്നു. മരണത്തെ മുഖത്തോട് മുഖം കണ്ട ദിവസങ്ങള്‍!. ഇപ്പോള്‍ കുറ്റിയാനി വാര്‍ധക്യ സഹജമായ അസുഖം കാരണം അവശനായത് കൊണ്ട് കൂടുതല്‍ പറയുന്നില്ല. എങ്കിലും ഒരു കാര്യം പറയാതിരിക്കാനാകില്ല. ഒരിക്കല്‍ ദില്ലിയില്‍ കെ. കരുണാകരന്റെ വസതിയില്‍ ചെന്ന് കയറുമ്പോള്‍ അവിടെ ഉണ്ടായിരുന്ന കുറ്റിയാനി എന്നെക്കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കെ. കരുണാകരന്റെ പ്രിയങ്കരനായ സഹായി ശ്രീ എം.കെ അരവിന്ദാക്ഷന്‍ മാത്രമേ അപ്പോള്‍ മുറിയില്‍ ഉണ്ടായിരുന്നുള്ളൂ.

എന്നെ കാലുഷ്യത്തോടെ തുറിച്ചു നോക്കിയ കുറ്റിയാനി ലീഡര്‍ക്ക് പരിചയപ്പെടുത്തിയത് ഇങ്ങിനെ: ലീഡറെ, എന്നെ ഈ പരുവത്തിലാക്കിയത് ഇയാള്‍ ഒറ്റയാളാണ് എന്ന് ഉരുളക്കുപ്പേരി പോലെ മറുപടി വന്നു’ കാര്യമായിപ്പോയി ‘.എന്ന്. ജീവിതത്തില്‍ ലീഡര്‍ എന്ന മഹാമേരുവിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ പലപ്പോഴും തോന്നി യിട്ടുണ്ട് ലീഡര്‍ക്ക് സ്വന്തം ഞാനായിരുന്നോ കെ മുരളിധരന്‍ ആണോ എന്ന്?ഒരിക്കല്‍ ദില്ലിയിലെ വസതിയില്‍ വെച്ച് ഖേദത്തോടെ എന്റെ ഭാര്യയോടും മക്കളോടും ലീഡര്‍ പറഞ്ഞിട്ടുണ്ട്:’ സ്‌നേഹിച്ചുപോയി. അതാണ് എന്റെ കുഴപ്പം എന്ന്. ശരിയാണ് എനിക്ക് എന്റേതായ ലക്ഷ്മണ രേഖകള്‍ ഉണ്ടായിരുന്നു. അതിനപ്പുറം ലീഡര്‍ എന്നെ സ്‌നേഹിച്ചുകൊണ്ടേയിരിക്കുന്നുവെന്നത് ഞാന്‍ തിരിച്ചറിഞ്ഞില്ല. അതാണ് പറിച്ചുമാറ്റാനാകാത്ത വ്യഥയായത്. ഇന്നലെ സഖാവ് എം.വി ഗോവിന്ദന്‍ ആരോപിക്കുന്നത് കേട്ടു ‘ഞാന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ശത്രുക്കളുടെ ഒപ്പമാണെന്ന്. അവരെ ഏതൊക്കെയോ കേസില്‍ നിന്ന് രക്ഷിക്കാനാണ് എന്റെ ശ്രമം എന്ന്. എന്ത് ചെയ്യാന്‍, എന്റെ രക്തത്തിന്റെ രാഷ്ട്രീയ ഡി.എന്‍.എ ആര്‍ക്കും മനസിലാകുന്നില്ല?