
എക്‌സൈസിന്റെ വീഴ്ച; എൽഎസ്ഡി സ്റ്റാംപ് പിടിച്ചെന്ന് ആരോപിച്ച് സ്ത്രീയെ 72 ദിവസം ജയിലിലടച്ചു
ലഹരി മരുന്നല്ലെന്ന് ലാബ് റിപ്പോർട്ട്
തൃശ്ശൂർ ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയുടെ പക്കൽ നിന്ന് പിടിച്ചത് ലഹരി മരുന്നല്ലെന്ന് ലാബ് റിപ്പോർട്ട് പുറത്ത്. എക്സൈസിന്റെ അനാസ്ഥ മൂലം ചാലക്കുടി സ്വദേശിനിയായ ഷീല സണ്ണി 72 ദിവസമാണ് ജയിലിൽ കിടന്നത്.
ഷീലയുടെ ബാഗിൽ നിന്ന് 12 എൽഎസ്ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തു എന്നായിരുന്നു നേരത്തെ പുറത്ത് വന്ന വിവരം. ഒന്നിന്ന് 5000 രൂപമുകളിൽ മാർക്കറ്റിൽ വിലവരുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് ഇതെന്നും എക്സൈസ് അറിയിച്ചിരുന്നു. എന്നാല്‍, ഇത് ലഹരിമരുന്നല്ലെന്നാണ് ലാബ് പരിശോധന ഫലത്തിൽ പറയുന്നത്.
തന്നെ കള്ളകേസിൽ കുടുക്കിയവർക്കെതിരെ നടപടി വേണമെന്ന് ഷീല സണ്ണി ആവശ്യപ്പെട്ടു. നിലവിൽ എക്സൈസിലെ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം, കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ നേരത്തെ എക്സൈസ് സ്ഥലം മാറ്റിയിരുന്നു.