
വ്യക്തി അധിക്ഷേപം: ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വ്യാജ വാർത്തയുണ്ടാക്കി വ്യക്തി അധിക്ഷേപം നടത്തിയെന്ന് കാണിച്ച് കുന്നത്തുനാട് എംഎല്‍എ വി ശ്രീനിജിൻ നല്കിയ പരാതിയിൽ എളമക്കര പൊലീസ് എടുത്ത കേസിലായിരുന്നു കോടതി നടപടി. ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ചാണ് ഹർജി തള്ളിയത്.പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ 3 -1 (ആർ), 3-1 (യു) വകുപ്പുകളനുസരിച്ചും ഐ.ടി – ഇന്ത്യൻ ശിക്ഷാനിയമങ്ങളിലെ വിവിധ വകുപ്പുകളനുസരിച്ചുമാണ് ഷാജൻ സ്കറിയക്കെതിരെ കേസെടുത്തിരുന്നത്. ഷാജൻ സ്കറിയെ കൂടാതെ മറുനാടൻ മലയാളി സി.ഇ.ഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ റിജു എന്നിവരും കേസിലെ പ്രതികളാണ്.കഴിഞ്ഞ നിരവധി വർഷങ്ങളായി മറുനാടൻ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് പി.വി ശ്രീനിജിൻറെ പരാതിയിൽ പറയുന്നു. ആസൂത്രിതമായ അജണ്ടയുടെ ഭാഗമായാണ് ഇത്തരം വാർത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നതായും എം.എൽ.എ ആരോപിച്ചിരുന്നു.